ഇന്ത്യൻ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തന്ത്രപരമായ തിരിച്ചടി നടത്തി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ അറബിക്കടലിൽ വിന്യസിച്ചു. കൂടുതൽ പ്രകോപനമുണ്ടായാൽ ആക്രമണം അഴിച്ചുവിടാനുള്ള ഇന്ത്യയുടെ സന്നദ്ധതയാണ് ഐഎൻഎസ് വിക്രാന്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. വിക്രാന്ത് രാജ്യത്തിന്റെ പോരാട്ടത്തിൽ മുന്നിൽ നിൽക്കുമ്പോൾ കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്തത് എന്നതിൽ കേരളത്തിനും അഭിമാനിക്കാം.
യുദ്ധക്കപ്പൽ എന്നതിലുപരി ഫ്ലോട്ടിങ് ഫോർട്രസ് എന്നാണ് വിക്രാന്ത് അറിയപ്പെടുന്നത്. 2022 സെപ്റ്റംബറിലാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധ ക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേരു തന്നെയാണ് ഈ കപ്പലിനും നൽകിയത്. 1997ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തത്. റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐഎൻഎസ് വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (IPMS) ഒരുക്കിയത് ബെംഗളൂരു ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡാണ്. മണിക്കൂറിൽ 28 നോട്ടിക്കൽമൈൽ വേഗതയിൽ സഞ്ചരിക്കാനും 7500 മൈൽ പോകാനുമുള്ള ശേഷിയുണ്ട്.
30 എയർക്രാഫ്റ്റുകളെ വഹിക്കാൻ വിക്രാന്തിനാകും. 20 ഫൈറ്റർജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കമാണിത്. സ്കീ ജംപ് ടെക്നോളജിയാണ് വിക്രാന്തിന്റെ പ്രധാന സവിശേഷത. കപ്പലിന്റെ മുൻഭാഗം വളഞ്ഞ റാമ്പ് പോലെയാണ്. ഇതിലൂടെ കുറഞ്ഞ ദൂരത്തിലുള്ള റൺവേയിൽ നിന്നു പോലും പോർവിമാനങ്ങൾക്ക് അതിവേഗത്തിൽ കപ്പലിൽനിന്നു പറന്നുയരാം. 30 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളാണ് വിക്രാന്തിലുള്ളത്. 20,000 കോടിയിലേറെ രൂപയാണ് വിക്രാന്തിന്റെ ആകെ നിർമാണച്ചിലവ്. കൊച്ചി കപ്പൽശാലയിൽ റജിസ്റ്റർ ചെയ്ത 550ലേറെ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളിത്തം വഹിച്ചു.
India deploys indigenous aircraft carrier INS Vikrant in the Arabian Sea amid rising tensions with Pakistan, signaling strong strategic readiness.