പഹൽഗാം ഭീകരാക്രമണവും അതിനു തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂറും ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിനൊപ്പം തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തേയും ബാധിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ പാകിസ്ഥാനോടൊപ്പം നിൽക്കുന്ന നിലപാടാണ് തുർക്കിയും അസർബൈജാനും സ്വീകരിച്ചത്. ഇതിനെത്തുടർന്ന് വിനോദസഞ്ചാരം, ഇറക്കുമതി എന്നിവയുടെ കാര്യത്തിൽ തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ബിസിനസ് പ്രമുഖരും സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും അടക്കമുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുള്ളത്.

ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർപേഴ്സണുമായ ഹർഷ് ഗോയങ്ക സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളിലൂടെ തുർക്കിയ്ക്കും അസർബൈജാനിനും 4000 കോടിയിലധികം രൂപ ലഭിക്കുന്നതായും ഇരുരാജ്യങ്ങളും പാകിസ്ഥാനോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഈ രണ്ടു സ്ഥലങ്ങളും സഞ്ചാരികൾ ഒഴിവാക്കണമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സംഭവത്തെത്തുടർന്ന് നിരവധി ഇന്ത്യൻ ട്രാവൽ കമ്പനികളും ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തിവെച്ചിട്ടുമുണ്ട്. ചില ഇന്ത്യൻ യാത്രാ വെബ്സൈറ്റുകൾ തുർക്കി എയർലൈൻസിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യില്ലെന്നും തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്നും വ്യക്തമാക്കി. രാജ്യത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന, ഹോട്ടൽ ബുക്കിംഗുകൾ നിർത്തിവെച്ചതായി ഇക്സിഗോ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന നിലവിലെ ആഗോള സാഹചര്യത്തിൽ തുർക്കിയുടെ നിസ്സഹകരണ നിലപാട് കാരണം, ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സേവനങ്ങൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഹോട്ടൽ സേവനമായ ഗോവ വില്ലാസ് അറിയിച്ചു.
തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ആപ്പിൾ കർഷകർ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെയും സമീപിക്കാൻ ഒരുങ്ങുകയാണ്. തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചതായും പകരം ഹിമാചലിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആപ്പിൾ വാങ്ങുമെന്നും വിവിധ മേഖലകളിലെ കർഷക പ്രതിനിധികൾ അറിയിച്ചു. ചില്ലറ വിൽപ്പനക്കാർ അടക്കം തുർക്കി ആപ്പിൾ ബഹിഷ്കരിക്കുകയാണ്.