മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2.98 ബില്യൺ ഡോളറിന് തുല്യമായ വായ്പ നേടിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പനിക്ക് ഒരു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ കടമിടപാടാണ് ഇതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത 55 വായ്പാദാതാക്കൾ ചേർന്നാണ് തുക സമാഹരിച്ച് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡീലുകൾക്കായി ക്ഷാമം നേരിടുന്ന വിപണിയിൽ ഗുണനിലവാരമുള്ള ആസ്തികൾക്കായുള്ള വായ്പാദാതാക്കളുടെ താത്പര്യത്തെയാണ് സംഭവം എടുത്തുകാണിക്കുന്നതെന്നാണ് വിലയിരുത്തൽ. റിലയൻസ് ഇൻഡസ്ട്രീസിന്റെ വമ്പൻ വായ്പയിലൂടെ ഇന്ത്യൻ കമ്പനികൾക്കുള്ള വിദേശ കറൻസി വായ്പകൾ കുതിച്ചുയരും എന്നും വിപണി വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ ഡെറ്റ് മാർക്കറ്റിൽ തിരക്കേറിയ സമയത്താണ് കരാർ വരുന്നത് എന്ന സവിശേഷതയുമുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വായ്പ 2.5 ബില്യൺ ഡോളർ, 67.7 ബില്യൺ യെൻ (463 മില്യൺ ഡോളർ) എന്നിങ്ങനെയാണ്. മെയ് 9ന് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചു. നിലവിലുള്ള ഡെറ്റ് സംബന്ധിച്ചാകും വായ്പാ തുക റിലയൻസ് വിനിയോഗിക്കുക എന്നാണ് റിപ്പോർട്ട്. മുൻപ് റിലയൻസ് പല ഘട്ടങ്ങളിലായി 8 ബില്യൺ ഡോളറിലധികം വായ്പ സ്വരൂപിച്ചിരുന്നു. 5 ബില്യൺ ഡോളറിന്റെ സിൻഡിക്കേറ്റഡ് വായ്പ ഉൾപ്പെടെയാണിത്. എന്നാൽ സംഭവത്തിൽ റിലയൻസ് പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Reliance Industries, offshore loan, corporate loan, Mukesh Ambani, new energy, advanced manufacturing, biogas, plastics, polyester, expansion, investment, financial performance, India, technology, energy sector.