ടർക്കിഷ് കമ്പനി സെലിബിയുടെ വിമാനത്താവള പ്രവർത്തനങ്ങൾക്കുള്ള സുരക്ഷാ അനുമതി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ കമ്പനിക്ക് ഏകദേശം 200 മില്യൺ ഡോളറിന്റെ ഓഹരി മൂല്യനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയുടെ നടപടി ഇല്ലാതാക്കിയതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം വ്യോമയാന സേവന മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്.
ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രണ്ട് വ്യാപാര സെഷനുകളിലായി സെലിബിയുടെ ഓഹരികൾ 20% ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി മൂലധനം ₹10,700 കോടിയായി (ഏകദേശം 4.8 ബില്യൺ ടർക്കിഷ് ലിറ) താഴ്ന്നു. ദേശീയ സുരക്ഷയുടെ പേരിൽ സെലിബിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങളായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ ഉൾപ്പെടെയുള്ളവയുടെ സുരക്ഷാ അനുമതി ഇന്ത്യൻ സർക്കാർ റദ്ദാക്കിയതാണ് തകർച്ചയ്ക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും തുർക്കിയുടെ പാകിസ്ഥാൻ അനുകൂല നിലപാടിനെ തുടർന്നായിരുന്നു ഇന്ത്യയുടെ നീക്കം.
കമ്പനിക്ക് ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര നടപടിക്ക് എതിരെ സെലിബി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ ദേശീയ സുരക്ഷയെ പരാമർശിക്കുന്നതിനാൽ കോടതി വിധി കമ്പനിക്ക് അനുകൂലമാകാൻ ഇടയില്ല. അഥവാ കോടതി വിധി അനുകൂലമായാലും നഷ്ടപ്പെട്ട കരാറുകളോ നിക്ഷേപകരുടെ ആത്മവിശ്വാസമോ പുനഃസ്ഥാപിക്കാൻ കമ്പനിക്ക് സാധിക്കില്ല എന്നാണ് വിലയിരുത്തൽ.
India revokes airport security clearance for Turkey’s Çelebi, halting operations at major airports and causing an estimated $200 million loss. The decision, citing national security concerns, impacts thousands of employees.