ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്മെൻറ് മാമ്പഴം തടഞ്ഞ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്കോ, അറ്റ്ലാൻറ വിമാനത്താവളങ്ങളിൽ മാമ്പഴ ലോഡുകൾ തടഞ്ഞത്. ഈ മാമ്പഴങ്ങൾ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചരക്കുകൂലിയടക്കം നൽകി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നതിനാലും തിരികെ എത്തിക്കുമ്പോഴേക്കും ഇവ കേടാകും എന്നതിനാലും മാമ്പഴങ്ങൾ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇതു കാരണം $500000 നഷ്ടമുണ്ടായതായി കയറ്റുമതിക്കാർ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണികളിൽ ഒന്നാണ് യുഎസ് എനന്തിനാൽ യുഎസ്സിന്റെ നടപടി മൊത്തത്തിലുള്ള വ്യാപാരബന്ധത്തിൽ തന്നെ പ്രാധാന്യം അർഹിക്കുന്നു. നവി മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മാമ്പഴം യുഎസ്സിലേക്ക് കയറ്റിയയച്ചത്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ. യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രികൾച്ചറിലെ ഉദ്യോഗസ്ഥൻറെ മേൽനോട്ടത്തിലാണ് ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയതെന്നും എന്നാൽ ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ലോഡുകൾ തടഞ്ഞതെന്നും കയറ്റുമതിക്കാർ പറയുന്നു. ഉദ്യോഗസ്ഥൻ കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം തെറ്റായി നൽകിയതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചു.
The US has blocked 15 shipments of Indian mangoes due to missing documents, causing an estimated loss of $500,000 for exporters. Learn more about this trade disruption.