ദുബായ് ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ഗൾഫ് ഫസ്റ്റ് കൊമേഴ്‌സ്യൽ ബ്രോക്കേഴ്‌സ് അടച്ചുപൂട്ടി ഉടമസ്ഥർ മുങ്ങിയതായി പരാതി.
ക്യാപിറ്റൽ ഗോൾഡൺ ടവറിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ വഴി മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ദശലക്ഷണക്കിന് ദിർഹം നഷ്ടപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം വരെ ഏകദേശം 40 ജീവനക്കാരുണ്ടായിരുന്ന കമ്പനിയാണിത്. ഫോറെക്‌സ് ഓഫറുകൾ ഉപയോഗിച്ച് ഇവിടെ നിന്ന് നിക്ഷേപകരെ കോൾഡ് കോളിംഗ് ചെയ്തിരുന്നു. അടച്ചുപൂട്ടിയ ഓഫീസുകളുടെ ചുവരുകളിൽ നിന്ന് ഫോൺ വയറുകൾ അടർത്തിമാറ്റിയതായി മലയാളി നിക്ഷേപകരായ മുഹമ്മദ്, ഫയാസ് പൊയ്യിൽ എന്നിവർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇവർ 75,000 ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നു പറയുന്നു. ഇതിൽ മുഹമ്മദ് മാത്രം 50000 ഡോളർ നിക്ഷേപിച്ചിരുന്നു. എല്ലാ നമ്പറുകളിലും വിളിച്ചിട്ടും ആരും പ്രതികരിച്ചില്ലെന്നും നേരിട്ട് വന്നുനോക്കിയപ്പോഴാണ് ഓഫീസ് അടച്ചതായി കണ്ടതെന്നും ഇരുവരും പറഞ്ഞു.
സ്ഥാപനം വഴി $230000 നഷ്ടപ്പെട്ടതായി പേരു വെളിപ്പെടുത്താത്ത ഒരു നിക്ഷേപകൻ പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ സിഗ്മ വൺ ക്യാപിറ്റലിലേക്കാണ് ഗൾഫ് ഫസ്റ്റ് കൊമേഴ്‌സ്യൽ ബ്രോക്കേഴ്‌സ് നിക്ഷേപകരെ തള്ളിവിട്ടതെന്ന് മറ്റൊരു ഇന്ത്യൻ നിക്ഷേപകനായ സഞ്ജീവ് ആരോപിച്ചു. ഗൾഫ് ഫസ്റ്റ്, സിഗ്മ വൺ എന്നീ പേരുകൾ മാറിമാറി ഉപയോഗിച്ചായിരുന്നു കമ്പനികൾ പ്രവർത്തിച്ചിരുന്നത്. സ്ഥാപനങ്ങൾക്കതിരെ പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.