ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (AI) 2025 ഏപ്രിലിൽ ലോകമെമ്പാടുമായി കേടുകൂടാതെ എത്തിച്ചത് 1000 ടൺ ഇന്ത്യൻ മാമ്പഴങ്ങൾ. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായാണ് എയർ ഇന്ത്യ മാമ്പഴങ്ങൾ എത്തിച്ചത്. വേഗത്തിൽ കേടാകുന്ന മാമ്പഴം ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിൽ എയർലൈനിന്റെ കാര്യക്ഷമമായ കാർഗോ പ്രവർത്തനങ്ങളും നവീകരിച്ച കോൾഡ്-ചെയിൻ ലോജിസ്റ്റിക്സും നിർണായക പങ്ക് വഹിച്ചു.
ഫ്രഷും എന്നാൽ പെട്ടെന്ന് കേടാകുന്നതുമായ ഉത്പന്നങ്ങളുടെ ലോജിസ്റ്റിക്സിൽ ആഗോള തലത്തിൽ പ്രധാന പങ്കാളിയായി എയർ ഇന്ത്യ മാറിയതിന്റെ തെളിവാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. 2025 ഏപ്രിലിൽ മാത്രം ഇന്ത്യയിൽ നിന്ന് 31 രാജ്യങ്ങളിലേക്കായാണ് 1000 ടൺ മാമ്പഴങ്ങൾ എത്തിച്ചത്. അൽഫോൻസോ, സഫേദ, ദസേരി ഇനങ്ങങ്ങളിൽപ്പെട്ട മാമ്പഴങ്ങളാണ് ഇവയിൽ ഏറെയും. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ടൊറന്റോ , സാൻ ഫ്രാൻസിസ്കോ, ടോക്കിയോ, സിഡ്‌നി തുടങ്ങിയ ഉയർന്ന ഡിമാൻഡ് ഉള്ള നഗരങ്ങളിലേക്ക് കേടുകൂടാതെ ഇത്രയും മാമ്പഴം എത്തിക്കാനായത് വലിയ നേട്ടമാണെന്ന് കമ്പനി പ്രതിനിധി ചൂണ്ടിക്കാട്ടി.
നേരത്തെ, താപനില നിയന്ത്രിത അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമേറ്റഡ് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ, വിതരണ ശൃംഖലയിലുടനീളം ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ കയറ്റുമതിക്കാരുമായുള്ള പങ്കാളിത്തം എന്നിവയിൽ എയർലൈൻ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ മെച്ചപ്പെടുത്തലുകൾ ഇന്ത്യയിൽ നിന്നുള്ള ഫ്രഷ് ഉൽപ്പന്നങ്ങളുടെ ലോജിസ്റ്റിക്‌സിന് അനുയോജ്യമായ എയർലൈൻ എന്ന എയർ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.
Air India successfully shipped nearly 1,000 tonnes of fresh Indian mangoes to 43 cities across 31 countries in April 2025, leveraging advanced cold-chain logistics to boost global exports.