അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ രണ്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ജാപ്പനീസ് വാഹനനിർമാതാക്കളായ നിസ്സാൻ മോട്ടോർ. നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹത്തിന് ഇടയിലാണ് പ്രഖ്യാപനം.

1965 മുതൽ ഇന്ത്യയിൽ സാന്നിധ്യമുള്ള കമ്പനിയാണ് നിസ്സാൻ. കമ്പനിയുടെ ഓഫ്റോഡ് വാഹനമായ ജോംഗ മുമ്പ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നു. പിന്നീട് വാഹനം സിവിലിയന്മാർക്കും വിൽപ്പനയ്ക്ക് വെയ്ക്കാൻ കമ്പനി അനുമതി നേടി. ഇങ്ങനെ ഇന്ത്യയിൽ ഏകദേശം 60 വർഷത്തെ ചരിത്രമുള്ള നിസ്സാൻ, ചെന്നൈയിലെ റെനോ നിസ്സാൻ അലയൻസ് പ്ലാന്റിൽ നിന്നുള്ള ഓഹരികൾ വിറ്റഴിച്ചതിന് ശേഷവും രാജ്യത്ത് പ്രവർത്തനം തുടരുമെന്ന നിർണായക സ്ഥിരീകരണവുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
7 സീറ്റർ ബി-സെഗ്മെന്റ് എംപിവി, സി-സെഗ്മെന്റ് എസ്‌യുവി എന്നീ വാഹനങ്ങളാണ് നിസ്സാൻ ഒരു വർഷത്തിനുള്ളിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. വിപണിയിലെ ജനപ്രിയ മോഡലായ റെനോ ട്രൈബറിനോട് സാമ്യമുള്ള മോഡലാണ് ബി-സെഗ്മെന്റ് എംപിവി. 2026ന്റെ തുടക്കത്തിൽത്തന്നെ വാഹനം നിരത്തുകളിൽ എത്തുമെന്ന് കമ്പനി അറിയിച്ചു.
പുതുതലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണ് സി-സെഗ്മെന്റ് എസ്‌യുവി. 2026ന്റെ മധ്യത്തിൽ വാഹനം പുറത്തിറങ്ങും. ഇത് കൂടാതെ 2027ന്റെ തുടക്കത്തിൽ സി-സെഗ്മെന്റ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പും വിൽപ്പനയ്‌ക്കെത്തും. പൂർണ്ണമായും ഇലക്ട്രിക് മോഡലുമായി സി-എസ്‌യുവി നിരയിലേക്ക് കൂടുതൽ കൂട്ടിച്ചേർക്കലുകളും നടത്താൻ നിസ്സാന് പദ്ധതികളുണ്ട്. എന്നാൽ ഇന്ത്യൻ നിരയിൽ ഭാവിയിൽ ഡീസൽ മോഡലുകൾക്ക് പദ്ധതികളൊന്നുമില്ലെന്ന് നിസ്സാൻ വ്യക്തമാക്കി. ബിഎസ് 7 എമിഷൻ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നിസ്സാന്റെ ഈ നീക്കം.
ചെന്നൈയിലെ റെനോ നിസ്സാൻ അലയൻസ് പ്ലാന്റ് വിറ്റഴിച്ചെങ്കിലും കമ്പനിയുടെ ഉൽപ്പാദന പദ്ധതികളും ഭാവി ശേഷിയും എല്ലാം സുരക്ഷിതമാണെന്ന് നിസ്സാൻ സ്ഥിരീകരിച്ചു. റെനോയുമായി ചേർന്നു തന്നെയാണ് ഭാവിപദ്ധതികളും സുരക്ഷിതമാക്കുക. 2027 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ 100000 യൂണിറ്റുകൾ വിൽക്കാനും ഇന്ത്യയിൽ നിന്ന് 100000 യൂണിറ്റുകൾ കയറ്റുമതി ചെയ്യാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Nissan Motor India to launch two new vehicles, a 7-seater B-segment MPV and a C-segment SUV, in India within the next year, quashing rumors of its exit and reaffirming its long-term commitment to the Indian market.