വിശാൽ മെഗാ മാർട്ട് നിരവധി ഇന്ത്യക്കാർക്ക് പരിചിതമായ പേരാണ്. പലചരക്ക് സാധനങ്ങളും ഫാഷനും താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം മധ്യവർഗ കുടുംബങ്ങൾക്കിടയിൽ ജനപ്രിയ നാമമായി. എന്നാൽ ഈ വിജയകരമായ ബ്രാൻഡിന് പിന്നിൽ ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയ രാം ചന്ദ്ര അഗർവാൾ എന്ന വ്യക്തിയുടെ പ്രചോദനാത്മകമായ കഥയുണ്ട്.
2001-2002 കാലഘട്ടത്തിലാണ് രാം ചന്ദ്ര അഗർവാൾ വിശാൽ മെഗാ മാർട്ട് സ്ഥാപിച്ചത്. ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ശൃംഖലകളിൽ ഒന്നായി മാറി. എന്നാൽ രാം ചന്ദ്രയുടെ വിജയത്തിലേക്കുള്ള യാത്ര എളുപ്പമുള്ളതായിരുന്നില്ല. ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം പോളിയോ ബാധിച്ച് വൈകല്യത്തിലായി. ഈ വെല്ലുവിളികൾക്കിടയിലും ജീവിതം മെച്ചപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്ത രാം ചന്ദ്ര ചെറിയ ഫോട്ടോകോപ്പി ഷോപ്പ് തുടങ്ങിയാണ് ബിസിനസ് രംഗത്തേക്ക് എത്തിയത്. ആ ബിസിനസ് അധികകാലം നീണ്ടില്ലെങ്കിലും അദ്ദേഹം സംരംഭക മോഹം ഉപേക്ഷിച്ചില്ല.
പിന്നീട് രാം ചന്ദ്ര കൊൽക്കത്തയിലെ ലാൽ ബസാറിൽ വസ്ത്രശാല തുറന്നു. 15 വർഷം വിജയകരമായി കട നടത്തിയ അദ്ദേഹം പിന്നീട് റീട്ടെയിൽ ബിസിനസ്സ് രംഗത്തേക്കെത്തി. അതിനായി അദ്ദേഹം ഡൽഹിയിലേക്ക് താമസം മാറി. ഈ പുതിയ സംരംഭമാണ് ഒടുവിൽ വിശാൽ മെഗാ മാർട്ടായി മാറിയത്. എന്നാൽ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനിക്ക് 750 കോടി രൂപയുടെ വൻ നഷ്ടം സംഭവിച്ചു. ഇത് 2000 കോടി രൂപ വിലമതിക്കുന്ന വിശാൽ ബ്രാൻഡിനെ ശ്രീറാം ഗ്രൂപ്പിനും ടിപിജി ക്യാപിറ്റലിനും വെറും 70 കോടി രൂപയ്ക്ക് വിൽക്കാൻ രാം ചന്ദ്രയെ നിർബന്ധിതനാക്കി.
എന്നിട്ടും രാം ചന്ദ്ര അഗർവാൾ തളർന്നില്ല. V2 റീട്ടെയിൽ എന്ന പുതിയ റീട്ടെയിൽ കമ്പനി ആരംഭിച്ചുകൊണ്ട് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്ന്, രാജ്യത്തുടനീളം 150ലധികം സ്റ്റോറുകളുള്ള V2 റീട്ടെയിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ബ്രാൻഡുകളിൽ ഒന്നാണ്. പരാജയം അവസാനമല്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് രാം ചന്ദ്ര അഗർവാളിന്റെ യാത്ര. ഫോട്ടോകോപ്പി ഷോപ്പ് ഉടമയിൽ നിന്ന് റീട്ടെയിൽ ഭീമനായി വളർന്ന അദ്ദേഹം കമ്പനി നഷ്ടത്തിലായ ഘട്ടത്തിൽ പോലും ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് പേരുകളിൽ ചിലതിനെ വെല്ലുവിളിച്ചു. പിന്നീട് ചാരത്തിൽ നിന്നെന്ന പോലെ അദ്ദേഹം വീണ്ടും ഉയർന്നുപറന്നു. വലിയ നേട്ടങ്ങൾ കൈവരിക്കാൻ വലിയ സ്വപ്നങ്ങൾ കണ്ട് അവ നടപ്പിലാക്കുകയാണ് എന്ന പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം.