ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ടീമിലെ 35 കോടി രൂപയുടെ നിക്ഷേപം വർഷങ്ങൾകൊണ്ട് 350 കോടി രൂപയാക്കി മാറ്റിയ കഥയാണ് ബോളിവുഡ് താരവും ടീം സഹ ഉടമയുമായ പ്രീതി സിന്റയുടേത്. 2008 മുതൽ പ്രീതി പഞ്ചാബിനൊപ്പം ഉണ്ട്. ടീമിൽ 23 ശതമാനം പങ്കാണ് പ്രീതിക്കുള്ളത്. പ്രീതിയിലൂടെ ടീമിനു ലഭിച്ച സ്വീകാര്യതയും മാധ്യമശ്രദ്ധയും കൊണ്ട് പഞ്ചാബ് വൻ നേട്ടമുണ്ടാക്കി. ടീമിന് ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ പറ്റിയിട്ടില്ലെങ്കിലും 35 കോടിയുടെ ആദ്യ നിക്ഷേപം പത്തിരട്ടിയാക്കിയ വളർച്ചയാണ് പ്രീതിയുടേത്.

ഇത്തവണ ഫൈനൽ വരെയെത്തിയ പഞ്ചാബ് ആർസിബിയോട് നൂലിഴ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. സാധാരണ സഹ ഉടമകളെപ്പോലെ പിൻനിരയിൽ ഒതുങ്ങാതെ താരങ്ങൾക്കൊപ്പം നിന്ന് പ്രചോദിപ്പിക്കുന്ന രീതിയാണ് പ്രീതിയുടേത്. ടീമിന്റേയും ഐപിഎല്ലിന്റെ തന്നെയും മുഖമായി മാറാൻ ഇതിലൂടെ പ്രീതിക്കായി.
വർഷങ്ങൾകൊണ്ട് നിക്ഷേപം പത്തു മടങ്ങായി വർധിപ്പിച്ചത് പ്രീതിയുടെ നിക്ഷേപ തന്ത്രത്തിന്റെ കൂടി ഫലമാണ്. ബോളിവുഡിൽ നിന്നും നേടിയതിനേക്കാൾ എത്രയോ ഇരട്ടി വരുമാനം ഇതിനോടകം തന്നെ പ്രീതി ഐപിഎല്ലിൽ നിന്നു നേടിക്കഴിഞ്ഞു. 2024 സീസണിൽ മാത്രം 664 കോടി രൂപയായിരുന്നു ടീമിന്റെ വരുമാനം. ഇതിൽ 252 കോടി രൂപ ലാഭവുമാണ്.
Discover how Preity Zinta, co-owner of IPL team Punjab Kings, turned her ₹35 crore investment into a staggering ₹350 crore, achieving a tenfold return. Her strategic involvement has brought immense value to the team.