റാഫേൽ ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കാളിത്തവുമായി ടാറ്റ വരുകയാണ്. റാഫേൽ ജെറ്റുകളുടെ ഫ്യൂസലേജ് (Fuselage) ആകും ടാറ്റ ഇന്ത്യയിൽ നിർമ്മിക്കുക. ഇതിനായി റാഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് ഏവിയേഷൻ കമ്പനി ദസോൾട്ട് ഏവിയേഷൻ (Dassault Aviation) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി ( Tata Advanced Systems) നാല് പ്രൊഡക്ഷൻ ട്രാൻസ്ഫർ എഗ്രിമെന്റുകൾ ഒപ്പുവെച്ചു. രാജ്യത്തിന്റെ എയ്റോസ്പേസ് നിർമ്മാണ മേഖലയിൽ ഇന്ത്യയുടെ ഗതി നിർണ്ണയിക്കുന്ന കരാറിനാണ് ഇതോടെ ധാരണയായത്.
കരാർ പ്രകാരം ഹൈദരാബാദിൽ Tata Advanced Systems അത്യാധുനിക പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിക്കും. ഇവിടെയാകും റഫാലിന്റെ പരമപ്രധാനമായ സ്ട്രക്ചറൽ സെക്ഷൻസ് നിർമ്മിക്കുക.

എന്താണ് ടാറ്റ നിർമ്മിക്കുന്ന ഫ്യൂസിലേജ്?
ഫൈറ്റർ ജെറ്റുകളുടെ നട്ടെല്ലാണ് ഫ്യൂസിലേജ് എന്ന ബോഡി ഭാഗം. സിലിണ്ടർ രൂപത്തിൽ ജെറ്റിന്റെ മെയിൻ ബോഡിയാണ് ഫ്യൂസിലേജ്. ഈ ഫ്യൂസിലേജിലേക്കാണ് മറ്റ് ഘടകങ്ങൾ ചേർത്ത് വെക്കുന്നത്. ചിറക്, വാലറ്റം, എഞ്ചിൻ തുടങ്ങി വിമാനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇണക്കി ചേർക്കുന്നത് ഫ്യൂസിലേജിലേക്കാണ്. അതുകൊണ്ട് തന്നെ ഫ്യൂസിലേജിന്റെ കരുത്തും സ്റ്റെബിലിറ്റിയും വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ഈ ഫ്യൂസിലേജാണ് ടാറ്റ റഫാലിനായി നിർമ്മിക്കുന്നത്. ഇതേ ഫ്യൂസലേജിലേക്കാണ് കോക്ക് പിറ്റും, ഇന്ധന ടാങ്കും, ആയുധങ്ങളും ഘടിപ്പിക്കുന്നത്.
ടാറ്റ-റഫാൽ കരാറിലൂടെ, ഫൈറ്റർ ജെറ്റുകളുടേയും വിമാനങ്ങളുടേയും നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രിസിഷൻ മാനുഫാക്ചറിംഗിൽ അതീവ പ്രാധാന്യമുള്ള ഒരു ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണെന്ന് വേണം കരുതാൻ. 2028-ഓടെ ആദ്യ ഫ്യൂസലേജ് ഹൈദരാബാദിലെ യൂണിറ്റിൽ നിന്ന് പുറത്ത് വരുമെന്നാണ് കരുതുന്നത്. തുടർന്ന് ഓരോ മാസവും നിർമ്മാണം പൂർത്തിയായ രണ്ട് ഫ്യൂസലേജുകൾ വീതം റഫാലിനായി നൽകാൻ ടാറ്റയ്ക്ക് കഴിയും.
ഇതാദ്യമാണ് ഫ്രാൻസിന് പുറത്ത് റഫാലിന്റെ ഫ്യൂസലേജ് നിർമ്മിക്കാൻ പോകുന്നത് എന്ന വലിയ പ്രത്യേകത കൂടിയുണ്ട്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റത്തിന്റെ മികവും പാരമ്പര്യവും റഫാലിന്റെ നിർമ്മാണത്തിൽ മുതൽക്കൂട്ടാകുമെന്ന് വിശ്വാസമുണ്ടെന്ന് ദസോൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പർ (Eric Trappier) പറഞ്ഞു. അത്യധുനിക പോർവിമാനങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിന്റെ ഫലമാണ് റഫാലിലെ നിർമ്മാണ പങ്കാളിത്തമെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടർ സുക്രൻ സിംഗ് (Sukaran Singh) വ്യക്കമാക്കി. ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭരത് ഭാരത് എന്നീ പദ്ധതികളുടെ വിജയമാണ് റഫാൽ നിർമ്മാണത്തിനായി ദസോൾട്ടുമായി ടാറ്റ ഒപ്പുവെക്കുന്ന കരാർ. ലോകത്തെ എയ്റോസ്പേസ് സപ്ളൈ ചെയിനിൽ ഇന്ത്യ അതീവപ്രാധാന്യമുള്ള ഒരു ഘടത്തിലേക്ക് കടക്കുകയാണ് ഈ കരാറിലൂടെ. ഇതിനകം 10,000-ത്തിലധികം സൈനികവും സൈനികേതരവുമായ എയർക്രാഫ്റ്റുകൾ നിർമ്മിച്ച ലോകത്തെ ഏറ്റവും ശക്തരായ ദസോൾട്ടുമായി ഇന്ത്യ നിർമ്മാണ കരാറിലെത്തുന്നത് ചരിത്രപരമെന്നാണ് വിലയിരുത്തുന്നത്.