ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായി അറിയപ്പെടുന്ന എംഎസ്‌സി ഐറിന (MSC IRINA) തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി (Vizhinjam International Seaport). 24346 ടിഇയു ശേഷിയുള്ള എംഎസ്‌സി ഐറിനയുടെ വരവ് വിഴിഞ്ഞം തുറമുഖത്തിന് സുപ്രധാന നാഴികക്കല്ലാണ്. നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുള്ള കപ്പലിന് 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്.
ആദ്യമായാണ് ഒരു ഇന്ത്യൻ തുറമുഖത്തേക്ക് എംഎസ്‌സി ഐറിന എത്തുന്നത്. ചൈന, കൊറിയ, സിംഗപ്പൂർ വഴിയാണ് ഐറിന വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. 24000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ മുപ്പത്തിയഞ്ചോളം ജീവനക്കാരാണ് ഉള്ളത്. 2023ൽ നിർമിച്ച എംഎസ്‌സി ഐറിന ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങൾക്കിടെയിൽ കണ്ടെയ്നർ നീക്കം സുഗമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പലാണ്. പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് അനുസൃതമായി കപ്പലിൽ ഊർജ്ജ സംരക്ഷണ മാർഗങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. കാർബൺ ഉദ്‌വമനം 4 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായകരമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എംഎസ്‌സി ഐറിന എത്തുന്നത് ആഗോള ഷിപ്പിംഗിൽ തുറമുഖത്തിന്റെ തന്ത്രപരമായ പ്രാധാന്യം അടിവരയിടുന്നു. സുസ്ഥിര സമുദ്ര പ്രവർത്തനങ്ങൾക്കും വ്യവസായത്തിലെ ഭാവി വികസനങ്ങൾക്കും വൻ കുതിച്ചുചാട്ടമാണ് ഇതിലൂടെ സാധ്യമാകുന്നത്.
The world’s largest container ship, MSC IRINA, has arrived at Vizhinjam International Seaport, marking a significant milestone. Discover details about its massive size, capacity, and the strategic importance of its arrival for global shipping.