കേരളത്തിൽ രണ്ടാമത് ഡെലിവെറി സെന്റർ ആരംഭിച്ച് ടെക്നോളജി ഭീമനായ എച്ച്സിഎൽടെക് (HCLTech). കൊച്ചി ഇൻഫോപാർക്കിൽ കേരളത്തിലെ ആദ്യ സെന്റർ ആരംഭിച്ച് ഏഴു മാസങ്ങൾക്കു ശേഷമാണ് കമ്പനി ഇപ്പോൾ തിരുവനന്തപുരം ടെക്നോപാർക്കിൽ രണ്ടാമത് സെന്റർ ആരംഭിച്ചിരിക്കുന്നത്. പുതുതായി പ്രവർത്തനം ആരംഭിച്ച ഡെലിവെറി സെന്റർ, എഐ, ജെൻഎഐ, ക്ലൗഡ് തുടങ്ങിയ ഐടി പ്രൊജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഈ രംഗത്ത് നൂതന പഠനം വളർത്താനും വളർന്നുവരുന്ന ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ സെന്റർ. നിരവധി യുവാക്കൾക്ക് ഇതിലൂടെ തൊഴിൽ നൽകാനാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് സമൂഹമാധ്യമ കുറിപ്പിലൂടെ പറഞ്ഞു. എച്ച്സിഎൽടെക്കിന്റെ പുതിയ യൂനിറ്റിലൂടെ കേരളത്തിൽ ബിസിനസ്സ് ആരംഭിക്കുന്നവർ ഉടൻ തന്നെ പുതിയ യൂണിറ്റുകൾ വികസിപ്പിക്കുകയോ തുറക്കുകയോ ചെയ്യുമെന്ന സംസ്ഥാനത്തിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
അറുപതിലധികം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് എച്ച്സിഎൽടെക്. നേരത്തെ കൊച്ചി ഇൻഫോപാർക്ക് കാമ്പസിൽ തുറന്ന കേരളത്തിലെ കമ്പനിയുടെ ആദ്യ ഡെലിവെറി സെന്റർ മെഡിക്കൽ, ഓട്ടോമൊബൈൽ, സെമികണ്ടക്ടറുകൾ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ (VLSI) സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
HCLTech, a global technology giant, has opened its second delivery centre in Kerala, located at Technopark in Thiruvananthapuram. This new centre, focusing on AI, GenAI, and cloud projects, comes seven months after their first in Kochi’s Infopark.