2005 ഓഗസ്റ്റ് 14 ന്, സൈപ്രസിൽ നിന്ന് ഏഥൻസ് വഴി പ്രാഗിലേക്ക് ഹീലിയോസ് എയർവേയ്‌സ് ഫ്ലൈറ്റ് 522 പറന്നുയർന്നു. അതൊരു ഒരു ബോയിംഗ് 737 ആയിരുന്നു, ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം, വിമാനത്തിന് യാത്രക്കാർക്ക് അസ്വസ്ഥതകൾ തുടങ്ങി, ക്യാബിൻ പ്രഷർ കുറയുന്നതായി പലർക്കും അനുഭവപ്പെട്ടു.
തുടർന്ന് ഫ്രീസറിലേതുപോലെ ഒരു തണുപ്പ് ആ വിമാനമാകെ പരന്നു.
ഓക്സിജന്റെ അഭാവത്തിൽ സംഭവിക്കുന്ന ഹൈപ്പോക്സിയ ബാധിച്ച് മുഴുവൻ ജീവനക്കാരും യാത്രക്കാരും പതിയെ ബോധരഹിതരായി.
എല്ലാവരും അബോധാവസ്ഥയിലായപ്പോഴും വിമാനം ഏകദേശം 3 മണിക്കൂർ നേരം ഓട്ടോപൈലറ്റിൽ പറന്നുകൊണ്ടേയിരുന്നു, അപകടം മനസ്സിലാക്കി മിനുറ്റുകൾക്കകം ഗ്രീക്കിന്റെ എഫ്-16 യുദ്ധവിമാനങ്ങൾ കോക്പിറ്റിൽ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് അരികിൽ പറന്നു. ആ സമയമെല്ലാം അകത്ത്, ആ 121 പേരും നിർജീവമായിരുന്നു, ആൻഡ്രിയാസ് പ്രോഡ്രോമോ എന്ന ഫ്ലൈറ്റ് അറ്റൻഡന്റ് ഒഴികെ! അയാൾ നിയന്ത്രണം വീണ്ടെടുക്കാൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്തു. പക്ഷെ ആ ശ്രമം വിജയിക്കും മുമ്പേ ആൻഡ്രിയാസ് ബോധരഹിതനായി വീണു..തുടർന്ന് വിമാനം ഗ്രീസിലെ ഗ്രാമാറ്റിക്കോ എന്ന ഗ്രാമത്തിന് സമീപമുള്ള ഒരു കുന്നിൽ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ആ സ്ഫോടനത്തിലും ആഘാതത്തിലും മരിച്ചു.

ലോകവ്യോമയാന ചരിത്രത്തിലെ ഏറ്റവും ദുരഹമായ അപകടം, അതിന് പിന്നീട് “ദി ഗോസ്റ്റ് പ്ലെയിൻ” എന്ന പേര് വീണു. വിമാനത്തിൽ തെറ്റായി ക്രമീകരിച്ച പ്രഷറൈസേഷൻ സിസ്റ്റം കാരണമാണ് ക്യാബിൻ പ്രഷർ കുറഞ്ഞ് ഈ ദുരന്തമുണ്ടായത്. അത് ഒരു മനുഷ്യന്റെ പിഴവായിരുന്നു, ഒരു ഗ്രൗണ്ട് എഞ്ചിനീയറുടെ! അതായത് ഒരു ചെറിയ മനുഷ്യപ്പിഴവ് ഒരു ഫ്ലൈറ്റിനെ ആകാശത്ത് ഒഴുകുന്ന ശവപേടകമാക്കി മാറ്റി.

അഹമ്മദാബാദ് അപകടത്തിൽ തകർന്ന Boeing ഡ്രീലൈനർ ലോകത്തെ ഏറ്റവും സുരക്ഷിതവും മോസ്റ്റ് അഡ്വാൻസ്ഡുമായ കൊമേഴ്സ്യൽ പാസഞ്ചർ ഫ്ലൈറ്റ് ആണ്. പ്രത്യേകിച്ച് ഓരോ പ്രവർത്തനത്തിലും ഒന്നിന് മറ്റൊന്ന് സപ്പോർട്ട് ചെയ്യുന്ന, സിസ്റ്റം റിഡന്റൻസ് ഉള്ള ഓട്ടോമേറ്റഡ് പ്രീ-ഫ്ലൈറ്റ് ഡയഗ്നോസ്റ്റിക്സ് സംവിധാനം ഡ്രീംലൈനറിൽ സജീവമാണ്. ഏത് സമയത്ത് ഒരുപകടം ഉണ്ടായാലും അതിനെ നേരിടാൻ നിതാന്ത ജാഗ്രത്തോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനം എവിടെയാകും തകർന്നിട്ടുണ്ടാകുക? ബോയിംഗ് 787 ഡ്രീംലൈനറിന്റെ റിഡെന്റൻസി സംവിധാനങ്ങളിൽ ഏറ്റവും പ്രധാനമാണ് ട്രിപ്പിൾ-റിഡൻഡന്റ് ഫ്ലൈ-ബൈ-വയർ (FBW). പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്ന മാനുവലായ നിയന്ത്രണങ്ങളെ ഏതാണ്ട് മുഴുവമായും ഇലക്ട്രോണിക് സിഗ്നലുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിതാണ് ബോയിംഗ് 787. വിമാനത്തിന്റെ കൺട്രോളിനെ സഹായിക്കുന്ന, അതായത് പറന്നുയരാനും തുടർന്ന് പറക്കാനും തിരിയാനും ലാന്റ്ചെയ്യാനും സഹായിക്കുന്ന elevators, rudder, ailerons എന്നിവയ്ക്ക് മൂന്ന് വ്യത്യസ്ത ചാനലുകളിലൂടെ റിഡൻഡൻസി ഉറപ്പാക്കിയിട്ടുണ്ട് Boeing 787 ഫ്ലൈറ്റുകളിൽ. അതായത് ഒരുചാനലിലെ ഒരു കമ്പ്യൂട്ടറോ ഡാറ്റ സ്ട്രീമോ പരാജയപ്പെട്ടാൽ, സിസ്റ്റം ഓട്ടോമാറ്റിക്കായി തന്നെ മറ്റ് രണ്ട് പിന്തുണാ സംവിധാനത്തിലേക്ക് മാറും. ഫ്ലൈ-ബൈ-വയർ അഥവാ FBW, ഫ്ലൈറ്റിനെ സ്മൂത്താക്കും അതുപോലെ ഇന്റലിജന്റും. വിമാനം പറന്നുയരുന്നതിന് മുമ്പ്, എഞ്ചിനുകൾ, ഹൈഡ്രോളിക്സ് സംവിധാനങ്ങൾ, ബ്രേക്കുകൾ, ഏവിയോണിക്സ്, ലാൻഡിംഗ് ഗിയർ എന്നിങ്ങനെയുള്ള എല്ലാ സിസ്റ്റങ്ങളും സെൻസറുകളും കൃത്യമായി ഡയഗ്നോസ് ചെയ്ത ശേഷം എല്ലാ നിർണായക സിസ്റ്റങ്ങളും “GO” സ്റ്റാറ്റസ് തിരികെ നൽകുമ്പോൾ മാത്രമേ ബോയിംഗ് 787 റൺവേയിൽ നിന്ന് നീങ്ങി ടേക്ക് ഓഫ് ചെയ്യൂ. അപ്പോൾ, പറന്നുയർന്ന് മിനുറ്റുകൾക്കകം, മീറ്ററുകളുടെ അകലത്തിൽ വിമാനം തകർന്നത് ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അപകടങ്ങളിൽ ഒന്നായി എഴുതപ്പെടുകയാണ്.

2011-ൽ ആകാശപ്പറക്കൽ തുടങ്ങിയ ബോയിംഗ് 787 നേരിട്ടത് അതിന്റെ ഏറ്റവും മാരകമായ ദുരന്തവും. അമേരിക്കയിലെ തടി വ്യവസായിയും സംരംഭകനുമായ വില്യം ബോയിംഗ് 1916-ൽ വാഷിംഗ്ടണിലെ സിയാറ്റലിൽ (Seattle) ആണ് ബോയിംഗ് കമ്പനി തുടങ്ങിയത്. ആദ്യപേര് പസഫിക് എയ്‌റോ പ്രോഡക്‌ട്‌സ് എന്നായിരുന്നു. സീ പ്ലെയിനാണ് ആദ്യം നിർമ്മിച്ചത്. രണ്ടാംലോക മഹായുദ്ധ കാലത്ത് സൈന്യത്തിനായി B‑17 പോലെയുള്ള ബോബംബറുകളുണ്ടാക്കി. ജെറ്റുകളിൽ ബോയിംഗ് B‑47, B‑52 എന്നിവ പേരെടുത്തവയാണ്. ജെറ്റ്ലൈൻ ഫ്ലൈറ്റുകളിൽ 707,737, 747 എന്നിവ ബോയിംഗിന്റെ അന്തസ്സാർന്ന ഫ്ലൈറ്റുകളാണ്. 2011-ൽ ഭൂഖണ്ഡങ്ങൾ താണ്ടാൻ കെൽപ്പുള്ള ഇന്ധനക്ഷമതയുള്ള 787 ഡ്രീംലൈനർ ബോയിംഗ് അവതരിപ്പിച്ചു. സാങ്കേതിക തികവുള്ള ഗഗനനായകനാണ് വാസ്തവത്തിൽ 787 ഡ്രീംലൈനർ. വിമാനത്തിന്റെ കോംപോസിറ്റ് സ്ട്രക്ചർ എടുത്താൽ പകുതിയിലധികവും കാർബൺ-ഫൈബർ കൊണ്ടുള്ള പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഫ്ലൈറ്റിന്റെ ഭാരം കുറയ്ക്കുകയും ഇന്ധനക്ഷമത കൂട്ടുകയും ചെയ്യുന്നു. ഡ്രീംലൈനറിന്റെ 787-8 സീരീസിന് 300-ഓളം യാത്രക്കാരുമായി ഏതാണ്ട് 18 മണിക്കൂർ അല്ലെങ്കിൽ 14,000 കിലോമീറ്ററോളം പറക്കാനാകും, നോൺസ്റ്റോപ്പായി! 787 ന്റെ സീരീസ് 9, 10 എന്നിവയും ബോയിംഗിന് ഉണ്ട്. രണ്ടേമുക്കാൽ ലക്ഷം കോടിയാണ് ഡ്രീംലൈനറിന് ബോയിംഗിന്റെ ചിലവ്. 2000 എയർക്രാഫ്റ്റുകൾ വിറ്റാലേ ഡ്രീംലൈനർ ബ്രേക്ക് ഈവനാകൂ. എല്ലാ വേരിയന്റിലുമായി 2100-ഓളം ഓർഡറുകൾ കിട്ടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 1200-നടുത്ത് വിമാനങ്ങളാണ് ബോയിംഗ് വിറ്റത്. കിട്ടയി ഓർഡറുകളിൽ ഇനി 950 ഡ്രീംലൈനറുകൾ നിർമ്മിച്ച് കൊടുക്കണം. അതിനിടയിലാണ് മഹാ ദുരന്തം ബോയിംഗിനെ വേട്ടയാടാൻ പോകുന്നത്. ദീർഘദൂരത്തേക്ക് പറക്കുന്ന വൈഡ് ബോഡിയുള്ള ബോയിംഗ് ഡ്രീംലൈനറുകളെപ്പോലെയുള്ള എയർക്രാഫ്റ്റുകൾക്ക് ഏവിയേഷൻ ഇൻഡസ്ട്രിയിൽ പ്രൂവണാണെന്ന് തെളിയിക്കാൻ എത്രനാൾ വേണം? ഡിസൈനിലും ടെക്നോളജിയിലും പിഴവുകളില്ലെന്ന് പ്രൂവ് ചെയ്യാൻ ടെക്കനിക്കലി 10 വർഷത്തെ അപകടരഹിതമായ പറക്കൽ ചരിത്രം മതി. ആകാശ നിരത്തിൽ ഡ്രീംലൈനർ അതിന്റെ യാനം തുടങ്ങിയിട്ട് 13 വർഷമേ ആയിട്ടുള്ളൂ. ലോകത്താകമാനം 50-ഓളം എയർലൈനുകൾ അവരുടെ പ്രീമിയം കാരിയറായി ബോയിംഗ് ഡ്രീംലൈനർ ഉപയോഗിക്കുന്നു.

ഇത്രയൊക്കെ സുരക്ഷിതമെന്ന് പറയുമ്പോഴും കഴിഞ്ഞവർഷം ന്യൂയോർക്ക് ടൈംസ് ഒരു ബോയിംഗ് എഞ്ചിനീയറെ ഉദ്ധരിച്ച് പുറത്ത് വിട്ട റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ബോയിംഗ് എഞ്ചിനീയറായിരുന്ന സാം സലൈഫറിന്റെ (Sam Salehpour’) വെളിപ്പെടുത്തൽ ഡ്രീംലൈനർ 787-ന്റെ സുരക്ഷയെക്കുറിച്ച് തന്നെയായിരുന്നു. ഗുരുതരമായ സ്ട്രക്ചറൽ പ്രശ്നങ്ങൾ ബോയിംഗ് 787-ന്റെ നിർമ്മാണത്തിൽ ഉണ്ടെന്നായിരുന്നു, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് സാം നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഡ്രീംലൈനർ നിർമ്മാണഘട്ടത്തിൽ ബോയിംഗ് എടുത്ത ചില ഷോർട്ട്കട്ടുകൾ 10 വർഷത്തിനപ്പുറം ഈ വിമാനങ്ങളെ വിനാശകരമായ പരാജയത്തിലെത്തിക്കും എന്നാണ് പറഞ്ഞിരുന്നത്. കറ്റ്സ്ട്രോഫിക് ഫെയിലിയർ എന്ന വാക്കാണ് അദ്ദേഹം പരാതിയിൽ ഉപയോഗിച്ചിരുന്നത്. ബോയിംഗിനെ തളർത്താനല്ല ഞാനീ പറയുന്നത്, ഒരു ഡ്രീംലൈനറിന്റെ ദുരന്തം ഒഴിവാക്കാനാണ്. – വാസ്തവത്തിൽ സാമിന്റെ സംശയങ്ങൾ എയർ ഇന്ത്യയ്ക്കായി അശനിപാതം പോലെ ഏറ്റത്!
ബോയിംഗ് ഡ്രീംലൈനറിന്റെ വിവിധ ഭാഗങ്ങൾ ബന്ധിപ്പിച്ചിരിക്കുന്ന വിമാനത്തിന്റെ ഫ്യൂസ്‌ലേജിൽ അനുചിതമായി വിളക്കി ചേർത്ത വിടവുകൾ – പറക്കുമ്പോൾ സമ്മർദ്ദവും തേയ്മാനവും വർദ്ധിപ്പിക്കുമെന്നും വർഷങ്ങൾ കൊണ്ട് വിമാനത്തിന്റെ ഘടനയേയും ബലത്തേയും ഇത് ബാധിക്കുമെന്നും സലൈഫർ പറയുന്നു. എന്നാൽ ബോയിംഗ് സലൈഫറിന്റെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

150 കോടിയോളം യാത്രക്കാരാണ് ഈ 13 വർഷത്തിനിടെ അഹമ്മദാബാദിൽ തകർന്നുവീണ ഡ്രീംലൈറിന്റെ ഇതേ വേരിയന്റിലും അതിന്റെ അടുത്ത വേരിയന്റുകളിലുമായുള്ള എയർക്രാഫ്റ്റിൽ ആകാശമാർഗ്ഗേ സഞ്ചരിച്ച് പോയിരിക്കുന്നത്. ഇതിനിടയിലെ ആദ്യ മഹാദുരന്തമാണ് അഹമ്മദാബാദിൽ സംഭവിച്ചത് എന്നത് യാദൃശ്ചികമാണോ? റോൾസ് റോയ്സിന്റെ Trent 1000 അല്ലെങ്കിൽ ജനറൽ ഇലക്ട്രിക്സിന്റെ GEnx എഞ്ചിനുകളാണ് 787-ൽ ഉപയോഗിക്കുന്നത്. രണ്ടും ഹൈ-ത്രസ്റ്റും, ഡ്യൂവൽ റോട്ടോറുമുള്ള പവർഫുള്ളായ, പ്രൂവണായ എഞ്ചിനുകളാണ്. ആ അതിശക്തമായി എഞ്ചിനുകളാണ് 400 കിലോമീറ്റർ പെർ അവർ വേഗതയിലെത്തവേ, 600 അടി ഉയരത്തിൽ വെച്ച് തുടർന്ന് പൊങ്ങാനാകാതെ റൺവേയ്ക്ക് മീറ്ററുകൾക്കപ്പുറം 240-ഓളം ജീവനുകളുമായി കത്തിയമർന്നത്.
ബോയിംഗിന്റെ ഒരു ബ്രാൻഡ് ന്യൂ ഡ്രീംലൈനർ 787 ന് 1300 കോടിയോളം രൂപയാണ് ഇന്നത്തെ വില. അഹമ്മദാബാദിൽ തകർന്നുവീണ ഡ്രീംലൈനറിന്റെ കാലാവധി വെച്ച് നോക്കിയാൽ ഒരു 350 കോടിയോളം ആയിരിക്കും മാർക്കറ്റ് വില. ദുരന്തകാരണം എന്തുമൊകട്ടെ, 240-ഓളം ആളുകളുടെ ജീവന്റെ വില ഒരിക്കലും തിട്ടപ്പെടുത്താൻ ആകാത്തതാണ്. കാരണം പത്തനംതിട്ടയിലെ രഞ്ജിതയെപ്പോലെ അപകടത്തിൽ മരിച്ച പലരും കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷയുമായിരുന്നു. ചില ദുരന്തങ്ങൾ അങ്ങനെയാണ്, സാമ്പത്തികമായ നഷ്ടത്തേക്കാൾ ചിലർക്ക് അത് ജീവിച്ചുതീർക്കേണ്ട മഹാവേദനയി മാറും. നെഞ്ചിലെരിയുന്ന നെരിപ്പോട് പോലെ. ഇന്ത്യ മറക്കില്ല, ഈ ജൂൺ 12.
A detailed account of the Ahmedabad Boeing 787 Dreamliner crash, drawing parallels with the 2005 Helios Airways Flight 522 “Ghost Plane” disaster, and raising concerns about potential structural issues flagged by a former Boeing engineer.