ആഗോള സ്‌പോർട്‌സ് ഫൂട്‌വെയർ-പ്രീമിയം ഉൽപ്പന്ന നിർമാതാക്കളായ നൈക്കി, അഡിഡാസ്, പൂമ തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഈ ബ്രാൻഡുകൾ 2026ഓടെ മിക്കവാറും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും എന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഗുണനിലവാര നിയന്ത്രണ നടപടികളാണ് ഇങ്ങനെയൊരു സാഹചര്യം വരാൻ ഇടയാക്കിയേക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ ആഗോള ബ്രാൻഡുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഗുണനിലവാര സർട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ ഫാക്ടറികൾ ബിഐഎസ് നേരിട്ട് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇതുവരെ ഇതിനുവേണ്ട നടപടികൾ തുടങ്ങിയിട്ടില്ല. നടപടികളിൽ കാലതാമസം വരികയാണെങ്കിൽ ഈ ബ്രാൻഡുകളുടെ ഇന്ത്യയിലെ പ്രവർത്തനം ദുഷ്ക്കരമാകാനും ചിലപ്പോൾ ബ്രാൻഡുകൾ രാജ്യത്തു നിന്നു തന്നെ അപ്രത്യക്ഷമാകാനും ഇടയുണ്ട് എന്നാണ് റിപ്പോർട്ട്.
ഇത് ഷൂ ബ്രാൻഡുകളെ മാത്രം ബാധിക്കുന്ന വിഷയമല്ല എന്നും വിദഗ്ധർ പറയുന്നു. 730ലധികം ഉത്പന്നങ്ങളാണ് നിലവിൽ ഗുണനിലവാര സർട്ടിഫിക്കേഷനോടു കൂടി ബിഐസ് മുദ്രയിൽ വരുന്നത്. പ്രഷർ കുക്കർ, ഗ്യാസ് സ്റ്റൗ, ബാറ്ററി, മൊബൈൽ ചാർജേർസ് തുടങ്ങിയ ഉത്പന്നങ്ങളും സിമന്റ്, സ്റ്റീൽ സ്ട്രിപ്പ് പോലുള്ളവയും ഇതിൽ ഉൾപ്പെടും. ഇതിനു പുറമേ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങളും ഈ 730 ഉത്പന്നങ്ങളുടെ പട്ടികയിൽ വരും. അടുത്തിടെ 180 ഉത്പന്നങ്ങളിൽ നിന്നുമാണ് കേന്ദ്ര സർക്കാർ ഗുണ നിലവാര സർട്ടിഫിക്കേഷൻ വേണ്ട ഉത്പന്നങ്ങളുടെ എണ്ണം 730 ആക്കിയത്.
മാർച്ച് മാസത്തിൽ ബിഐഎസ് ആമസോൺ, ഫ്ലിപ്കാർട്ട് വെയർഹൗസുകളിൽ രാജ്യവായപകമായി ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിരുന്നു. ലഖ്നൗ, ഡൽഹി, ഗുഡ്ഗാവ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ബിഐസ് കഗുണനിലവാരം ഇല്ലാത്തതിനാൽ ആയിരക്കണക്കിന് ഉത്പന്നങ്ങൾ അന്ന് പിടിച്ചെടുത്തു. ഫ്ലിപ്കാർട്ടിന്റ ഒരു വെയർഹൗസിൽ നിന്നു മാത്രം 6 ലക്ഷം രൂപയുടം ഗുണനിലവാരമില്ലാത്ത ഷൂസുകളാണ് പിടിച്ചത്. ഷൂ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കു പുറമേ സ്റ്റീൽ വാട്ടർ ബോട്ടിലുകളും ഗുണനിലവാരം പുലർത്തുന്നില്ല എന്ന് കണ്ടെത്തി. ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതെല്ലാം അറിയപ്പെടുന്ന മാനുഫാക്ചേർസിന്റേതാണ് എന്നാണ് റിപ്പോർട്ട്.
എന്നാൽ ബിഐഎസ് നേരിട്ട് റെയ്ഡിന് ഇറങ്ങുന്നതിനെ ചില ഇൻഡസ്ട്രി വിദഗ്ധർ വിമർശിക്കുന്നുമുണ്ട്. ബിഐഎസ് റെഗുലേറ്റർ മാത്രമാണെന്നും റെയ്ഡും മറ്റും ചെയ്യേണ്ട വിഭാഗം അല്ലെന്നുമാണ് വിമർശകരുടെ വാദം. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഇത്തരം നീക്കങ്ങൾ. ഇന്ത്യയിൽ വിൽക്കുന്ന ഉത്പന്നങ്ങൾ വികസിത രാജ്യങ്ങളിലേതു പോലെ ഉയർന്ന ഗുണനിലവാരമുള്ളതാകണം എന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ ആ ഗുണനിലവാരത്തിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങളാണ് വിമർശനം വിളിച്ചുവരുത്തുന്നത്.
ഗുണനിലവാരം ഉറപ്പാക്കാൻ ബിഐഎസ് യഥാർത്ഥത്തിൽ സന്ദർശിക്കേണ്ടത് ഫാക്ടറികളിലാണ്. ഈ ഫാക്ടറികളാകട്ടെ മിക്കവയും വിദേശ രാജ്യങ്ങളിലാണ്. ഉദാഹരണത്തിലെ കളിപ്പാട്ട നിർമാതാക്കളായ ലെഗോയുടെ മിക്ക പ്ലാന്റുകളും ഡെൻമാർക്ക്, ഹംഗറി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ്. നൈക്കിയുടെ നിർമാണ് കേന്ദ്രങ്ങളാകട്ടെ വിയറ്റ്നാം, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലായാണ്. ഇതിൽത്തന്നെ ചൈന പോലുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം പരിശോധന നടത്താനാകില്ല എന്ന് ബിഐഎസ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി കമ്പനികൾ വിദേശ ഫാക്ടറികൾ സന്ദർശിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ബിഐഎസിനെ ക്ഷണിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ബിഐഎസ് ക്ഷണം നിരസിക്കുകയായിരുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ചുരുക്കം ചില രാജ്യങ്ങളേ ഇതുവരെ ബിഐഎസ് സന്ദർശിച്ചിട്ടുള്ളൂ.
മെയ്ക്ക് ഇൻ ഇന്ത്യ പ്രോത്സാഹിപ്പിക്കാനാണ് വിദേശ ഉത്പന്നങ്ങൾക്കു മേൽ കൂടുതൽ ഗുണനിലവാര നിയന്ത്രണം കൊണ്ടുവരുന്നത് എന്നും വിലയിരുത്തലുണ്ട്. ആഗോള കമ്പനികൾ വിയറ്റ്നാം, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലെ നിർമാണത്തിനു പകരം ഇന്ത്യയെ തിരഞ്ഞെടുക്കണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. എന്നാൽ ഇന്ത്യയിൽ പ്ലാന്റുകൾ കൊണ്ടുവരണമെങ്കിൽ കമ്പനികൾ വലിയ സെയിൽസ് വോളിയം ആവശ്യമാണ്. മാത്രമല്ല റീജിയണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ ഇന്ത്യ അംഗമല്ലാത്തതിനാൽ ഇന്ത്യയിൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റിയയക്കുമ്പോൾ വലിയ താരിഫും നേരിടേണ്ടതായി വരും. ഇന്ത്യൻ നിയമങ്ങളിലെ നിരവധി നൂലാമാലകളും വമ്പൻ ബ്രാൻഡുകളെ ഇന്ത്യയിൽ നിർമാണകേന്ദ്രം തുടങ്ങുന്നതിൽ നിന്നും പിന്നോട്ടടിപ്പിക്കുന്നു. ബിഐഎസ് സർട്ടിഫിക്കേഷൻ ഒറ്റത്തവണ ചെയ്യേണ്ട കാര്യമല്ല എന്ന വസ്തുതയും ഉണ്ട്. ഗുണനിലവാര അനുമതികൾ അടിയ്ക്കടി പുതുക്കേണ്ടതായി വരും. ഇന്ത്യയുടെ ഈ ഗുണനിലവാര വിഷയവും നടപടികളും മറ്റ് രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിഷയം ചർച്ചയിൽ എടുത്തുകഴിഞ്ഞു.
കേന്ദ്ര നടപടികളുടെ ലക്ഷ്യത്തെക്കുറിച്ച് യാതൊരു സംശയവുമില്ല-ഇന്ത്യയിലെ ഉത്പന്നങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണത്. എന്നാൽ ഗുണനിലവാരം ഉറപ്പാക്കുന്നതിലെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൂടി ചേരുമ്പോഴേ അത് പൂർണ വിജയമാകുന്നുള്ളൂ. ആ വിജയത്തിനായി കാത്തിരിക്കാം.
Global brands like Nike, Adidas, and Lego face potential exit from the Indian market by 2026 due to slow and complex mandatory BIS quality certification process, part of India’s ‘Make in India’ push.