കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ മുങ്ങിയ സംഭവത്തിൽ ക്രിമിനൽ കേസ് നടപടി ആരംഭിച്ചു. കപ്പൽ ഉടമ, മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് ആരംഭിച്ചിരിക്കുന്നത്. കേരള കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എംഎസ്‌സി ഷിപ്പിംഗ് പ്രതിനിധികൾ, കപ്പലിന്റെ ക്യാപ്റ്റൻ, ക്രൂ അംഗങ്ങൾ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
2025 മെയ് 25ന്, കേരള തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. തുടർന്ന് ഇന്ത്യൻ തീരസംരക്ഷണ സേന കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. അശ്രദ്ധമായ നാവിഗേഷൻ, പൊതു നാവിഗേഷൻ മാർഗങ്ങളെ അപകടത്തിലാക്കൽ, അപകടകരമായ വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കപ്പലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കപ്പലിൽ അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അശ്രദ്ധമായാണ് കപ്പൽ പ്രവർത്തിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അപകടത്തിന്റെ ഫലമായി കണ്ടെയ്‌നറുകൾ നഷ്ടപ്പെടുകയും തീരദേശത്തേക്ക് അപകടകരമായ പ്ലാസ്റ്റിക്കുകൾ തുറന്നുവിടുകയും ചെയ്തു. ഇത് പരിസ്ഥിതിയെ ബാധിച്ചതിനൊപ്പം പ്രാദേശിക മത്സ്യബന്ധന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തി. ഇതിനു പുറമേ അപകടം കപ്പൽ പാതകളേയും തടസ്സപ്പെടുത്തി. വെള്ളവുമായി പ്രതിപ്രവർത്തിച്ച് കത്തുന്ന വാതകങ്ങൾ പുറത്തുവിടുന്ന കാൽസ്യം കാർബൈഡ് അടങ്ങിയ അപകടകരമായ കാർഗോ വിഭാഗത്തിൽ പെടുന്ന 13 കണ്ടെയ്‌നറുകളാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
Indian authorities have launched a criminal investigation against the owner, captain, and crew of the containership MSC Elsa 3, which sank off Kochi on May 25, 2025, due to alleged reckless navigation and hazardous cargo, leading to environmental concerns.