പ്രത്യേകതകൾ നിറഞ്ഞ ജീവിതവും വഴികളുമാണ് ഇന്ത്യൻ എയർ ഫോഴ്സ് മുൻ സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവറിന്റേത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ആകാശപ്രതിരോധം തീർക്കുന്നതിൽ തുടങ്ങി, ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ പ്രത്യേക കൺസൾട്ടന്റ് ആയും ഐപിഎല്ലിലെ പിന്നണി പ്രവർത്തകയായുമെല്ലാം ആ പ്രത്യേകതകൾ നീളുന്നു. വർഷങ്ങൾ നീണ്ട ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിൽ നിന്ന് സിവിലിയൻ ജീവിതത്തിലേക്ക് നീങ്ങിയ വർലിൻ സൃഷ്ടിപരവും സുരക്ഷാപരവുമായ റോളുകളിലേക്ക് സുഗമമായി മാറി. അടുത്തിടെ ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റിലൂടെ ശ്രദ്ധ നേടിയ വർലിന്റെ കഥ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷ്യവും അച്ചടക്കവും എങ്ങനെ കൊണ്ടുപോകാമെന്നതിന്റെ തെളിവാണ്.

വ്യോമസേനയിൽ ഫൈറ്റർ കൺട്രോളറായി ആരംഭിച്ച ഔദ്യോഗിക ജീവിതമായിണ് വർലിന്റേത്. വേഗത്തിലുള്ളതും നിർണായകവുമായ നീക്കങ്ങൾ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞ സ്ഥാനമായിരുന്നു അത്. 2018ൽ വിരമിച്ച ശേഷം, പൻവർ ഐപിഎല്ലിന്റെ സാങ്കേതിക സുരക്ഷാ ലോകത്തേക്ക് കാലെടുത്തുവെച്ചു. പിന്നീട് ഫൈറ്റർ, ഓപ്പറേഷൻ വാലന്റൈൻ, സ്കൈഫോഴ്‌സ് തുടങ്ങിയ നിരവധി സിനിമകൾക്കായി കൺസൾട്ടിംഗും ആരംഭിച്ചു. യൂണിഫോമിലുള്ള നടീനടൻമാരെ കൃത്യതയോടെ ചിത്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കൺസൾട്ടന്റ് എന്ന നിലയിൽ വർലിൻ ചെയ്യുന്നത്.
സംവിധായകർക്കും നിർമ്മാതാക്കൾക്കും തന്റെ സൈനിക ഉൾക്കാഴ്ച നൽകുന്നതിലൂടെ, യഥാർത്ഥ ജീവിത സേവനത്തിനും സിനിമാറ്റിക് കഥപറച്ചിലിനും ഇടയിലുള്ള വിടവ് നികത്താൻ അവർ സഹായിക്കുന്നു. സായുധ സേനയെക്കുറിച്ചുള്ള പൊതുജന ധാരണയെ സ്വാധീനിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വർലിൻ വിശ്വസിക്കുന്നു. സേനയിൽ ചേരാൻ സ്വപ്നം കാണുന്ന പെൺകുട്ടികൾക്ക് ഉപദേഷ്ടാവായും അവർ പ്രവർത്തിക്കുന്നു. യൂണിഫോമിലും അതിനപ്പുറവുമുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്ന യാത്രയാണ് അവരുടേത്. വൈവിധ്യമാർന്ന മേഖലകളിലെ സേവനത്തിലൂടെ അവർ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാകുന്നു.
Explore the inspiring journey of Squadron Leader (Retd) Varlin Panwar, from an Indian Air Force Fighter Controller to a film consultant and mentor, shaping India’s defense image and empowering young women.