2024ൽ ഇന്ത്യയിൽ മില്യൺ ഡോളർ ആസ്തിയുള്ളവരുടെ എണ്ണത്തിൽ വൻ വർധന. യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം മില്യൺ ഡോളർ ആസ്തിയുള്ളവരുടെ എണ്ണത്തിൽ 39000 വർധനയാണുള്ളത്. 4.4% വർധനയോടെ തുർക്കി, യുഎഇ, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം മില്യണേർസിന്റെ വർധനയുടെ കാര്യത്തിൽ നാലാമതാണ് ഇന്ത്യ.
917000 മില്യണേർസാണ് ഇന്ത്യയിൽ ആകെയുള്ളത്. സമാന സാമ്പത്തിക ശക്തികളായ ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മില്യണേർസിന്റെ എണ്ണത്തിൽ മുന്നിലാണ്. 6.3 ദശലക്ഷത്തിലധികം മില്യണേർസാണ് ചൈനയിലുള്ളത്. 56 രാജ്യങ്ങളുടെ സാമ്പിൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ വ്യക്തികളുടെ കൈവശമുള്ള ആഗോള സമ്പത്തിന്റെ പകുതിയിലധികവും യുഎസ്സിലും ചൈനയിലുമാണ്.

അതേസമയം ഗിനി ഇൻഡെക്സിന്റെ റൈസ് ഇൻ ഇൻഈക്വാലിറ്റി ലിസ്റ്റിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. നെതർലാൻഡ്സ്, ഓസ്ട്രിയ, കസാക്കിസ്ഥാൻ, ചൈന എന്നിവയാണ് സാമ്പത്തിക അസമത്വം വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുന്നിലുള്ളത്. ശരാശരി വരുമാനത്തിലെ (Median Income) വർദ്ധനവിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പട്ടികയിൽ ഇന്ത്യ ഏറ്റവും താഴെയുള്ള ആറ് രാജ്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പ്രകാരമാണിത്. 2024ലെ 56 രാജ്യങ്ങളുടെ സാമ്പത്തിക അസമത്വ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തുമാണ്.
ഇങ്ങനെ സമ്പന്നരുടെ എണ്ണം കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ശരാശരി വരുമാനത്തിൽ മന്ദഗതിയിലുള്ള വർധന മാത്രമേ ഉണ്ടാകുന്നുള്ളൂ.