1955 ൽ കൊൽക്കത്തയിൽ ജനിക്കുമ്പോ ആ കൊങ്കണി ബാലന് വായിൽ ഒന്നല്ല പത്ത് സ്വർണ്ണക്കരണ്ടിയുണ്ടായിരുന്നു. കാരണം പിതാവ് മദ്യബ്രാൻഡിന്റെ ഉടമ, മുത്തച്ഛൻ ധനികനായ ലഫ്റ്റനന്റ് കേണൽ. കൊൽക്കത്ത സെന്റ് സേവ്യേഴ്സിൽ നിന്ന് പഠനം കഴിയുമ്പോ കാത്തിരുന്നത് പിതാവിന്റെ കീഴിൽ ബിസിനസ്സിൽ മെന്ററിംഗ്, അമേരിക്കയിലെ Hoechst AG-യിൽ ഇന്റേൺഷിപ്. ജനിതകഘടനയിൽ തന്നെ മദ്യ വ്യവസായത്തിന്റെ ബയോളജിക്കൽ ആസിഡുള്ള ആ ചെറുപ്പക്കാരൻ പിന്നെ എന്താവണം? മദ്യ ബിസിനസ്സുകാരൻ? അല്ല മദ്യ രാജാവ്! ഇന്ത്യ കണ്ട ഏറ്റവും ശക്തനായ, ഷ്രൂഡായ, കണിശക്കാരനായ ബിസിനസ്സ് ടൈക്കൂൺ. അയാളുടെ പേര് മറ്റൊന്നുമാകാൻ പറ്റില്ല, വിജയ് മല്യ എന്നല്ലാതെ!

Vittal Mallya

യുണൈറ്റഡ് ബിവറേജസ്സിന്റെ തലപ്പത്ത് എത്തുമ്പോ, മല്യയ്ക് പ്രായം കേവലം 28 വയസ്സ്. പിതാവ് വിത്തൽ മല്യ (Vittal Mallya) മരണപ്പെട്ടതിനാലാണ് ലോകമെന്തെന്ന് അറിഞ്ഞുതുടങ്ങിയ ചെറുപ്രായത്തിൽ വിജയ് ഒരു മദ്യബ്രാൻഡിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഏവിയേഷൻ, പെയിൻ്റ്സ്, പബ്ളിക്കേഷൻ തുടങ്ങി വൈവിദ്ധ്യങ്ങളുടെ സംരംഭക മേളയ്ക്ക്  അയാൾ അവിടെ തിരികൊളുത്തുകയായിരുന്നു. ബിസിനസ്സിലെ നായകനായി നിന്നുകൊണ്ട് ജീവിതത്തെ അപ്പാടെ ആഘോഷ രാവാക്കുന്ന കോർപ്പറേറ്റ് രാവണനായും, അധികാരത്തിന്റെ ഏത് മാളികയിലും കയറിച്ചെല്ലാവുന്ന എല്ലാ കളികളും അറിയാവുന്ന കാലനായും, വമ്പൻ സെലിബ്രിട്ടികളേയും മോഡലുകളേയും മേയ്ക്കുന്ന മാന്ത്രികനായും, പല ഭാവങ്ങളിൽ പല റോളുകൾ ചെയ്ത സാക്ഷാൽ വിജയ് മല്യ!.    

കുട്ടിക്കാലത്തേ ഒരു കോസ്മോപൊളിറ്റൻ ലുക്കിലാണ് വിജയ് മല്യ വളർന്നത്, പിതാവിന്റെ ശിക്ഷണം അതായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ വിജയ് വളർന്നത് ആഡംബരത്തിന്റെ ചുറ്റുപാടിലാണ്. അയാൾ യാത്ര ചെയ്തത് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ തന്നെ ലോകമാകെ വളരുന്ന ബിസിനസ്സുകാരനെന്ന നിശ്ചയദാർഢ്യത്തിലാണ് വിജയ് മല്യയിലെ സംരംഭകൻ രൂപപ്പെട്ടത്.

1983-ൽ UB ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്ത വിജയ് മല്യ ലിക്കർ ബിസിനസ്സിൽ അസാധ്യമായ ട്രാൻസ്ഫർമേഷൻ കൊണ്ടുവന്നു. 10-15 വർഷം കൊണ്ട് കിംഗ്ഫിഷർ എന്ന ബിയർ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന ബിയർ ആയി. ആൽക്കഹോളിക് ബ്രാൻഡുകൾക്ക് മാധ്യമങ്ങളിലൂടെ പരസ്യം പാടില്ലെന്ന Advertising Standards Council of India-യുടെ വിലക്ക് ഉള്ളപ്പോൾ, കിംഗ്ഫിഷർ ബ്രാൻഡിൽ കുപ്പിവെള്ളം ഇറക്കി മല്യ തന്റെ മദ്യ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്തു. surrogate advertisement ടെക്ക്നിക് ഇന്ത്യയിൽ ആദ്യം ഉപയോഗിച്ച ബുദ്ധികളിൽ ഒന്ന് വിജയ് മല്യയുടേതാകണം.

കിംഗ് ഫിഷർ എയർലൈനിന്റെ പിറവിയിൽ അധികമാർക്കും അറിയാത്ത ഒരു മലയാളി ടച്ചുണ്ട്. 1990-കളുടെ മധ്യത്തിൽ മുംബൈ ആസ്ഥാനമായി ഓപ്പറേറ്റ് ചെയ്തിരുന്ന ഡമാനിയ എയർവേയ്സിന്റെ (Damania) സാരഥികളായിരുന്നു, പർവേസും വിപ്സിയും (Parvez and Vipsi). 1997-ഓടെ ഡമാനിയയുടെ പ്രവർത്തനം ഏതാണ്ട് അവസാനിച്ചു. ഇന്ത്യൻ വ്യോമയാന രംഗം പ്രൈവറ്റ് ഓപ്പറേറ്റേഴ്സിന് അത്ര പരുവപ്പെട്ടിരുന്നില്ല അന്ന്.  2003-ൽ പർവേസും വിപ്സിയും വിജയ് മല്യയുടെ വലംകൈയും സാമ്പത്തിക ഉപദേഷ്ടാവുമായ രവി നെടുങ്ങാടിയെ കണ്ടു. മലയാളിയായ രവി നെടുങ്ങാടി. രവി നെടുങ്ങാടിയോട് സ്വകാര്യ എയർലൈൻ കമ്പനിയുടെ ആശയം അവതരിപ്പിച്ചു. രവി, വിജയ് മല്യയെക്കണ്ട് ഡമാനിയ സഹോദരങ്ങളുടെ പ്രൊപ്പോസൽ സംസാരിക്കുകയും മല്യക്ക് താൽപര്യമുണ്ടെങ്കിൽ ഡമാനിയ ബ്രദേഴ്സിനെ നേരിട്ട് കാണാനായി വിളിക്കാമെന്നും പറഞ്ഞു. മല്യ അതീവ താൽപര്യത്തോടെ ഡമാനിയ സഹോദരങ്ങളെ കേൾക്കുകയും എയർലൈൻ ബിസിനസ്സിലെ സാധ്യത തിരിച്ചറിയുകയും ചെയ്തു.

2005 മെയ് 9ന് കിംഗ് ഫിഷർ എയർലൈൻസ് സർവ്വീസ് തുടങ്ങി. അന്നായിരുന്നു വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യയുടെ പതിനെട്ടാം പിറന്നാൾ. മകന്റെ ജന്മദിനത്തിന് കോടീശ്വരനായ അച്ഛൻ കൊടുത്ത സമ്മാനമായിരുന്നു കിംഗ് ഫിഷർ എയർലൈൻ എന്ന് പലരും അടക്കം പറഞ്ഞു.

എന്ത് തന്നെയായാലും അതൊരു ഡ്രീം ടേക്ക്ഓഫായിരുന്നു. പുതിയ A320-ഫ്ളൈറ്റിൽ കന്നിപറക്കൽ രാജ്യത്തെ ഏറ്റവും ഹോട്ട് റൂട്ടായ മുംബൈ-ഡൽഹി പാതയിൽ. കിംഗ് ഫിഷർ ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പല റെക്കോർഡുകളും എഴുതി ചേർത്തു.
 ബജറ്റ് എയർലൈൻ ആയിട്ടും, ഇൻഫ്ലൈറ്റ്  എന്റർടൈൻമെന്റും ഫുഡും, കിംഗ് ഫിഷർ അവതരിപ്പിച്ചു. എക്കോണമി ക്ലാസിലെ ലക്വറി എന്ന വിശേഷണം കിംഗ്ഫിഷറിന് ചേരുമായിരുന്നു. എയർലൈൻ ഓപ്പറേഷനിൽ മല്യ അതീവ ശ്രദ്ധാലുവായിരുന്നു.
മധ്യവർഗ്ഗക്കാരന്റെ മനസ്സറിഞ്ഞ ഏറ്റവും വലിയ മാർക്കറ്റിംഗ് വിദഗ്ധനായ മല്യയ്ക്കറിയാം ഇൻഡ്യക്കാരന്റെ ഏറ്റവും വലിയ ഒബ്സഷനുകളാണ് എന്റർടൈൻമെന്റും ഫുഡും എന്ന്. എയർലൈനിൽ അത് രണ്ടും നൽകി.

2008-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയറുള്ള എയർലൈൻ ആയി കിംഗ്ഫിഷർ. കിംഗ് ഫിഷറിന്റെ ആദ്യ വർഷം, രാജ്യത്തെ എല്ലാ എയർപോർട്ടിലേയും കിംഗ്ഫിഷർ മാനേജർമാർ എയർലൈന്റെ ഷെഡ്യൂൾ ടൈമും, യഥാർത്ഥ ഡിപ്പാർച്ചർ ടൈമും വിജയ് മല്യയ്ക്ക് പേർസണലായി മെസ്സേജ് ചെയ്യണമായിരുന്നു. കിംഗ്ഫിഷർ എയർലൈൻസിന്റെ പെർഫോമൻസ് ഓൺലൈനായിത്തന്നെ മല്യ നേരിട്ട് മോണിറ്റർ  ചെയ്തു, ഡിപ്പാർച്ചറിൽ ഡിലേ വന്നാൽ അപ്പഴേ വിളിച്ച് കാര്യം തിരക്കി. കിംഗ്ഫിഷർ ഒന്നാമത് എത്തിയത് മല്യയുടെ മാർക്കറ്റിംഗ് തന്ത്രവും കണിശതയും കൊണ്ട് തന്നെയായിരുന്നു.

2008 ഓടെ തന്റെ ഹോംഗ്രൗണ്ടായ ബാഗ്ലൂരിൽ നിന്ന് ലണ്ടനിലേക്ക് കിംഗ്ഫിഷർ ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങി. 2010 ആയപ്പോഴേക്കും കിംഗ്ഫിഷർ ഇന്ത്യയുടെ ആഭ്യന്തര ആകാശ മാർക്കറ്റിൽ രണ്ടാമത്തെ വലിയ വിപണി വിഹിതം സ്വന്തമാക്കി. എന്നാൽ എയർഹോസ്റ്റ്സമാർക്കും ബോളിവുഡ് സുന്ദരികൾക്കും മോഡലുകൾക്കുമൊപ്പമുള്ള മല്യയുടെ ഗ്ലാമർ ബിസിനസ്സ് അപ്പോഴേക്ക് ദ്രവിച്ച് പകുതിയായിരുന്നു. വർദ്ധിച്ചുവന്ന നഷ്ടങ്ങളും, അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതും, കോടതികളിലെത്തിയ ഹർജികളും എല്ലാം മല്യ എന്ന ഷോബിസിനസ്സുകാരനെ വരിഞ്ഞു മുറുക്കുകയായിരുന്നു.

 2012–13 ൽ കിംഗ്ഫിഷറിന്റെ നഷ്ടം എല്ലാ സീമകളും ലംഘിച്ചു. ₹9,000 കോടിയിലധികം രൂപയുടെ കടം കുമിഞ്ഞുകൂടി. ഈ സമയമാണ് അന്നത്തെ ഫിനാൻസ് മിനിസ്റ്ററായിരുന്ന പ്രണബ് മുഖർജിയെ കണ്ട് എയർലൈൻ ഡൗൺസൈസ് ചെയ്യാൻ പ്രൊപ്പോസൽ വെച്ചെന്നും, എന്നാൽ കേന്ദ്രസർക്കാരും ബാങ്കുകളും തന്നെ സഹായിച്ചില്ലെന്നും വിജയ് മല്യ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇനി നിന്നാൽ പന്തികേടാകുമെന്ന് മനസ്സിലായത് കൊണ്ടോ, അതോ വിജയ്മല്യ പിടിക്കപ്പെട്ടാൽ പല രഹസ്യങ്ങളും പുറത്ത് വരുമെന്ന് ചിലർ ഭയന്നത് കൊണ്ടോ എന്ന് അറിയില്ല, 2016 മാർച്ച് രണ്ടിന് വിജയ് മല്യ മുങ്ങി. കടം കൊടുത്ത വിദേശ ബാങ്കുകൾ കൂടി കേസുമായി വന്നതോടെ വിജ്യ മല്യയുടെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി. വിജയ് മല്യയെ “willful defaulter” അഥവാ മനഃപൂർവ്വം വീഴ്ച വരുത്തിയ വ്യക്തിയായി പ്രഖ്യാപിച്ചു. തുടർന്ന് എൻഫോഴ്‌സ്‌മെന്റും  ഇന്റർപോളും കളത്തിലിറങ്ങി. സ്വത്തുക്കളും ഓഹരികളും മറ്റ് നിക്ഷേപവുമൊക്കെയായി ₹7000 കോടിയിലധികം വിലമതിക്കുന്ന ആസ്തികൾ കണ്ടുകെട്ടാൻ തുടങ്ങി. 2016-ൽ മുങ്ങിയ വിജയ് മല്യ 9 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പോഡ്കാസ്റ്റിലാണ് പബ്ളിക്കിന് മുന്നിൽ പൊങ്ങിയത്. കള്ളനെന്ന് വിളിക്കരുതെന്ന് വിജയ് മല്യ അഭ്യർത്ഥിക്കുന്നു. താൻ കൊടുക്കാനുള്ളതിന്റെ ഇരട്ടി ഇഡി കണ്ടുകെട്ടി എന്നാണ് മല്യ ആരോപിക്കുന്നത്. എന്നിട്ടും തനിക്ക് പേര് “കട്ടവനെന്ന്”… മല്യ വിലപിക്കുകയാണ്. ഒരുപക്ഷെ തിരിച്ച് ഇന്ത്യയിൽ വന്ന് ഒരു ലീഗൽ ബാറ്റിൽ തുടങ്ങാനുള്ള ഗ്രൗണ്ട് പ്രിപ്പറേഷനോ, സെന്റിമെന്റ് ടെസ്റ്റിങ്ങോ ഒക്കെ ആകാം ഇപ്പോഴുള്ള പോഡ്കാസ്റ്റ് പ്രത്യക്ഷപെടൽ. ഒരു തരത്തിൽ ഒരു ഇമേജ് മെനേജ്മെന്റ് ശ്രമം.

2012-ൽ രാജ്യത്തെ ഏറ്റവും ട്രസ്റ്റഡായ ബ്രാൻഡുകളിൽ ഒന്നായിരുന്നു കിംഗ്ഫിഷർ എന്ന് ഓർക്കണം. മല്യ ബ്രാൻഡിനെ വളർത്തിയതിന് പിന്നിൽ അയാളുടെ പിതാവിന്റെ ബിസിനസ് അക്യുെമെൻ കൂടി ഉണ്ടായിരുന്നു. വിജയ് മല്യയേക്കാൾ പ്രഗത്ഭനായിരുന്നു വിത്തൽമല്യ. കേവലം 22-ാമത്തെ വയസ്സിലാണ് വിത്തൽ, യുബി ഗ്രൂപ്പിന്റെ ചെയർമാനാകുന്നത്. 1857-ൽ സൗത്ത് ഇന്ത്യയിൽ നിന്ന് ബൾക്കായി ബിയർ പ്രൊഡ്യൂസ് ചെയ്തിരുന്ന തോമസ് ലെയ്ഷ്മാൻ (Thomas Leishman) എന്ന ഒരു സ്കോട്ട്ലണ്ട്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിൻെ നേതൃത്വത്തിൽ 1915-ലാണ് യുബി ഗ്രൂപ്പ് സ്ഥാപിതമാകുന്നത്. സ്കോട്ടിഷ് സായിപ്പന്മാരുടെ കമ്പനിയായ യുബി ഗ്രൂപ്പിന്റെ ആദ്യ ഇന്ത്യൻ ഡയറക്ടറും ചെയർമാനുമായിരുന്നു വിജയ്മല്യയുടെ പിതാവായ വിത്തൽമല്യ എന്ന കൊങ്ങിണിക്കാരൻ. ബിയർ മാത്രം ഉൽപ്പാദിപ്പിച്ച് വിറ്റിരുന്ന യുബി ഗ്രൂപ്പിലേക്ക് ലിക്കർ പ്രൊഡക്റ്റ് കൂട്ടി ചേർത്തത് വിത്തൽ മല്യയാണ്. അങ്ങനെ 1951-ൽ മക്ഡൊവൽസ് (McDowell) ബ്രാൻഡ് ഇറങ്ങി. അങ്ങനെ ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കർ അഥവാ  IMFL രാജ്യത്ത് ആദ്യം അവതരിപ്പിച്ച ലിക്കർ കമ്പനിയായി United Breweries. വിസ്ക്കി, ജിം, വോഡ്ക തുടങ്ങിയ ലിക്കർ ബ്രാൻുകൾ പിന്നീട് യുണൈറ്റഡ് സ്പിരിറ്റ്സ് എന്ന എന്റിറ്റിക്ക് കീഴിലായി.

1951-ൽ McDowell ബ്രാൻഡ് ഏറ്റെടുത്ത വിത്തൽ മല്യ 1959-ൽ കമ്പനിയുടെ ആദ്യ ഡിസ്റ്റലറി പ്ലാന്റ് തുടങ്ങിയത് എവിടെയെന്ന് അറിയുമോ? ആലപ്പുഴയിലെ ചേർത്തലയിൽ. വേമ്പനാട് കായലിന്റെ തീരത്ത് തുടങ്ങിയ ഡിസ്റ്റിലറിയിൽ നിന്ന് ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കറായി യുബിയുടെ ആദ്യ ബ്രാൻഡി പുറത്തിറങ്ങി. യുബി ഗ്രൂപ്പ് ഇന്ത്യയിലാദ്യമായി മദ്യത്തിന്റെ അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ (ENA) ഉൽപ്പാദിപ്പിച്ചതും ചേർത്തലയിലെ പ്ലാന്റിൽ നിന്നാണ്, 1961-ൽ. 60 വർഷത്തിന് ശേഷം 2022-ൽ യുബി ഗ്രൂപ്പ് ചേർത്തല വിട്ടു, പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.

മദ്യം മാത്രമല്ല കമ്പനിയുടെ പോർട്ട്ഫോളിയോയിൽ വിത്തൽ മല്യ കൂട്ടിവെച്ചത്. പോളിമർ, ബാറ്ററി, ഫാർമസ്യൂട്ടിക്കൽ, ഫുഡ് ബിസിനസ്സ് എന്നിവയിലേക്കും യുബി കൈവെച്ചു. 1983-ൽ കേവലം 59-ാമത്തെ വയസ്സിൽ മിത്തൽ മല്യ അന്തരിച്ചു. അപ്പോഴാണ് വിജയ് മല്യ യുബി-യുടെ തലപ്പത്തേക്ക് വരുന്നത്. വിജയ്മല്യ മദ്യത്തിനൊപ്പം കൂടുതൽ ബിസിനസ്സ് സാധ്യതകൾ വാറ്റി എടുത്തു. എഞ്ചിനീയറിംഗ് സംരംഭങ്ങൾ മുതൽ, ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ വരെ വിജയ് മല്യ കൈവെച്ചു. ബ്രൂവിംഗ്, ഡിസ്റ്റിലറി, റിയൽ എസ്റ്റേറ്റ്, ഫെർട്ടിലൈസർ, ബയോടെക്നോളജി, ഐടി അങ്ങനെ യുബി ഗ്രൂപ്പ് കൈവെക്കാത്ത മേഖലകൾ ഇല്ലെന്നായി.

2008-ൽ കിംഗ്ഫിഷർ എയർലൈനിൽ പണികിട്ടുന്നവരെ വിജയ് സാധ്യമായ എല്ലാ കളികളും കളിച്ചു. വിജയ് മല്യയുടെ ചുമലിൽ 20-25 വർഷം കൊണ്ട് 400 കോടി ഡോളറിന്റെ വാർഷിക വിറ്റുവരവിലേക്ക് യുബി ഗ്രൂപ്പ് വളർന്നു. അതായത്, ഏതാണ്ട് 34,000 കോടി രൂപ! മാർക്കറ്റ് ക്യാപിറ്റലൈസേഷനാകട്ടെ 1200 കോടി ഡോളറും. നിക്ഷേപകർക്ക് അമിതമായ ആത്മവിശ്വാസമാണ് കമ്പനിയുടെ നേതൃസ്ഥാനത്തിരുന്ന് വിജയ്മല്യ സമ്മാനിച്ചത്. ലണ്ടൻ, സിംഗപ്പൂർ, നെയ്റോബി, ജമൈക്ക, അബിഡ്ജാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ഐപിഒ-കളിലൂടെ യുണൈറ്റഡ് ബ്രൂവറീസിലെ ഇൻവെസ്റ്റേഴ്സിന് സ്വപ്നതുല്യമായ എക്സിറ്റ് അവസരങ്ങൾ വിജയ് മല്യ അവതരിപ്പിച്ചു.

1993-ൽ പൊളിറ്റിക്കലി ഏറെ ചർച്ചചെയ്യപ്പെട്ട ഒരു അക്വിസിഷനും വിജയ് മല്യ നടത്തി. കർണ്ണാടകയിൽ പാപ്പരായി പൊളിഞ്ഞുപോയ മാംഗ്ലൂർ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ഏറ്റെടുത്തു. അതിലെ ലബോറട്ടറി എക്യുപ്മെന്റ് മാത്രം 400 കോടി രൂപ വിലമതിക്കുമായിരുന്നു. 100 കോടിയുടെ കടമായിരുന്നു ഉണ്ടായിരുന്നത്. യുബി ഗ്രൂപ്പിലെ ഡയറക്ടർമാരുടെ എതിർപ്പിനിടയിലും വിജയ്മല്യ മാംഗ്ലൂർ കെമിക്കൽസ് ഏറ്റെടുത്തു. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്രപാട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ആ ഏറ്റെടുക്കൽ നടത്തിയെതെന്ന് വിജ്യയ്മല്യ പറഞ്ഞിട്ടുണ്ട്. എന്തായാലും ഏറ്റെടുക്കലിന് ശേഷം മംഗള ഫെർട്ടിലൈസർ എന്ന പേരിൽ വളം പുറത്തിറങ്ങി, ബ്രാൻഡിനെ മല്യ ഹിറ്റാക്കി എന്ന് പറയേണ്ടല്ലോ. അന്ന് ആ ഡീലിൽ അഴിമതി ആരോപിച്ച ജനതാ ദൾ നേതാക്കളെ മല്യ കളിയാക്കുകയും ചെയ്തു.

വിജയ് മല്യ നേതൃസ്ഥാനത്തിരുന്ന 20 വർഷം യുബി ഗ്രൂപ്പ് അസറ്റിൽ മാത്രം വളർന്നത് അസൂയാവഹമായാണ്. മല്യ ചെയർമാനാകുമ്പോൾ 2700 കോടിയുടെ അസറ്റായിരുന്നു കമ്പനിക്കെങ്കിൽ 2009- ആയപ്പോഴേക്ക് 15,000 കോടിയുടെ ആസ്തിയായി വളർന്നു.  അതായത് 5500 ശതമാനം വളർച്ച!. 2009-ൽ യുബി ഗ്രൂപ്പിന്റെ ലാഭം 100 കോടിയായി.  2012 ആയപ്പോഴേക്കും, ബ്രൂവിംഗ്, പെയിന്റ്സ്, മീഡിയ, ഫെർട്ടിലൈസർ എന്നിവയിലായി 60-ലധികം കമ്പനികളാണ് യുബി ഗ്രൂപ്പിന് കീഴിൽ ഉണ്ടായിരുന്നത്. യുണൈറ്റഡ് സ്പിരിറ്റ്സ് 10 കോടി കെയ്‌സ് മദ്യം വിറ്റഴിക്കുന്ന തരത്തിൽ വളർന്നിരുന്നു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്പിരിറ്റ് കമ്പനിയായി വിജയ് മല്യയുടെ യുണൈറ്റെഡ് സ്പിരിറ്റ്സ് മാറി.

2021-ൽ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ നിന്ന് 5800 കോടിക്ക് മല്യയുടെ 15% ഓഹരികൾ കൂടെ ഡച്ച് ബിയർ ബ്രാൻഡായ ഹൈനൈക്കിയൻ (Heineken) വാങ്ങി. ഇതോടെ യുണൈറ്റഡ് ബ്രൂവറീസിന്റെ കൺട്രോൾ ഇപ്പോൾ ഹൈനൈക്കിയനാണ്.

ഒരുപക്ഷെ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ്സ് ഷോമാനായിരുന്നു അദ്ദേഹം.  ബിസിനസ്സ് ആഗ്രഹങ്ങളുടെ ഫ്യൂഷനിലും ഗ്ലാമറിനോടുള്ള അഭിനിവേശങ്ങളുടെ തീനാമ്പുകളിലും ആണ് വിജയ് മല്യ വളർന്നത്. വിജയ് മല്യയുടെ ആഡംബരപ്രകടനവും ലാവിഷായ ജീവിതവും വിജയിച്ചു മുന്നേറുന്നവൻ എന്ന പ്രതീതീയും അദ്ദേഹത്തിന് “നല്ല കാലത്തിന്റെ രാജാവ്” എന്ന വിളിപ്പേര് നേടിക്കൊടുത്തു – ക്ഷേത്രങ്ങൾക്കും മറ്റും സ്വർണ്ണ നാണയങ്ങൾ മുതൽ സ്വർണ്ണം പൂശിയ വാതിലുകളും കൊടിമരങ്ങളും വരെ ദാനം ചെയ്തു. ഹെലിപാഡ് ഉള്ള ആഡംബര പെന്റ്ഹൗസുകൾ നിരവധി വാങ്ങിക്കൂട്ടി. അങ്ങനെ പോകുന്നിടത്തെല്ലാം ആഡംബരത്തിന്റേയും ഗ്ലാമറിന്റേയും ഓറ സൃഷ്ടിക്കാൻ വിജയ് മല്യക്കായി.

മല്യ മൂന്ന് തവണ വിവാഹം കഴിച്ചു: ആദ്യം എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജി.  അതിൽ 1987-ൽ മകൻ സിദ്ധാർത്ഥ് പിറന്നു. പിന്നീട് ബാല്യകാല സുഹൃത്തായ രേഖയെ കെട്ടി. അതിൽ പെൺമക്കൾ ലിയാനയും താന്യയും. ഏറ്റവും ഒടുവിൽ മുൻ കിംഗ്ഫിഷർ എയർ ഹോസ്റ്റസ് പിങ്കി ലാൽവാനി.

ഇങ്ങനെ ആഹ്ളാദത്തിന്റെ ഉത്തുംഗസൃഗത്തിൽ നിന്നാണ് നാടകീയമായി മല്യ തകർന്ന് വീണത്.

വിജയ് മല്യ എന്ന സംരംഭകനെ ഒരു വരിയിൽ എഴുതിയാൽ- എ സ്റ്റോറി ഓഫ് ഗ്ലോറി, ഗിൽറ്റ് ആന്റ് എ ഗാംബിൾ എന്ന് തന്നെ പറയേണ്ടി വരും. കാരണം അയാളുടേത് ഒരു ഉജ്ജ്വലമായ വളർച്ചയുടേയും ഏതൊരു സംരഭകനും ആഗ്രഹിക്കുന്ന എക്സ്പോഷറിന്റേയും കഥയാണ് – ഒരു ബിയർ സാമ്രാജ്യത്തിൽ നിന്ന് ഒരു പ്രീമിയം എയർലൈൻ ആരംഭിച്ച്, 60-ഓളം വ്യത്യസ്തങ്ങളായ ബിസിനസ്സ് തുറന്ന് അവസാനം ഒരു ഐ‌പി‌എൽ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതുവരെ നീണ്ട സംരംഭയാത്ര നടത്തിയവൻ.

അധികമാർക്കും അറിയാത്ത ചില വശങ്ങൾ കൂടി വിജയ് മല്യയ്ക്കുണ്ട്. മല്യ, ഗാന്ധിജി ഉപയോഗിച്ച വസ്തുക്കൾ ലേലം പിടിക്കുന്നതിൽ വല്ലാത്ത ഭ്രമമുള്ള ആളായിരുന്നു. 2009-ൽ ന്യൂയോർക്കിൽ നടന്ന ഒരു ലേലത്തിൽ ഏകദേശം 1.8 മില്യൺ ഡോളറിന് ഗാന്ധിയുടെ ഐക്കോണിക്കായ ആ റൗണ്ട് ഗ്ലാസുകളും, ചെരിപ്പുകളും, ഒരു പാത്രവും, ഒരു പോക്കറ്റ് വാച്ചും ഉൾപ്പെടെയുള്ളവ വാങ്ങി കേന്ദ്ര സർക്കാരിന് സംഭാവന ചെയ്തു. പരസ്പരവിരുദ്ധമായി തോന്നാം, സ്വയം പ്രഖ്യാപിത മദ്യ രാജാവ് ഒരു ആത്മീയ സന്യാസിയുടെ വസ്തുക്കൾ ലേലത്തിൽ പിടിക്കുക എന്നിട്ട് സർക്കാരിന് സംഭാവന ചെയ്യുക.

സെലിബ്രിറ്റികൾ, രാജകുടുംബാംഗങ്ങൾ, ലോക ശതകോടീശ്വരന്മാർ എന്നിവരെ സ്വീകരിക്കാൻ 95 മീറ്റർ നീളമുള്ള ആഡംബര നൗകയായ ഇന്ത്യൻ എംപ്രസ് മല്യ സ്വന്തമാക്കിയിരുന്നു. 100 കോടി ഡോളറിനാണ് ഖത്തർ രാജകുടുംബത്തിൽ നിന്ന് മല്യ അത് വാങ്ങുന്നത്. ആ നൗകയിൽ ഒരു ഹെലിപാഡ്, തിയറ്റർ, ലാവിഷായ ഇന്റീരിയർ എന്നിവ ഉണ്ടായിരുന്നു. ഹോളിവുഡ് സ്റ്റാറുകൾ, രാജകുടുംബാംദഗങ്ങൾ, മോഡലുകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി മല്യയ്ക്ക് വേണ്ടപ്പെട്ട പലർക്കും ആ മദ്യ രാജാവ് ആ ആഡംബര നൗകയിൽ പുലരുവോളം എത്ര വിരുന്നുകൾ ഒരുക്കിയിരിക്കുന്നു? മല്യ നാടുവിട്ട് കുറേനാൾ അത് അനാഥമായി കിടന്നു, പിന്നെ ക്രൂവിനും വിതരണക്കാർക്കും നൽകേണ്ട കുടിശ്ശിക കാരണം 2017-ൽ ആ യാനം പിടിച്ചെടുത്ത് ലേലം ചെയ്തു. എണ്ണായിരം കോടിക്ക് മല്യ വാങ്ങിയ ആഡംബരത്തിന്റെ അവസാന വാക്കായ ആ ബോട്ട് തുശ്ചമായ പൈസയ്ക്കാണ് ലേലത്തിൽ പോയത്.

ആഡംബരപ്രിയനായിരുന്നിട്ടും, ധൂർത്തിന് ഒരു കുറവുമില്ലാതിരുന്നിട്ടും മല്യ ഒരു കണിശക്കാരനായ നെഗോഷിയേറ്ററായിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്സിൽ ഡിയാജിയോ ( Diageo) ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയപ്പോൾ, മല്യക്ക് കമ്പനിയിലെ നിയന്ത്രണം നഷ്ടമായി. അപ്പോഴും ഭീമമായ വാർഷിക ശമ്പളത്തോടെ ചെയർമാൻ പദവി നിലനിർത്തി. അപാര ധിഷണയുള്ള അസാധ്യ ആത്മ ശക്തിയുള്ള ഒരാൾക്ക് മാത്രമേ വിജയ് മല്യയെപ്പോലെ രക്തത്തിൽ ബിസിനസ്സ് ഗുണങ്ങൾ കാണിക്കാനാകൂ. മല്യയെപ്പോലെയുള്ള ഒരാളുടെ പതനം കേവലം സാമ്പത്തിക തിരിമറികൊണ്ടോ നഷ്ടം കൊണ്ടോ കടം പെരുകിയതിനാലോ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അയാളുടെ പാളിച്ചകൾ കാത്തിരുന്നവർ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി എന്ന് മാത്രം! കോർപ്പറേറ്റ് ബോർഡ് റൂമുകളിൽ “നല്ല സമയത്തിന്റെ രാജാവ്” എന്ന് പുകൾപെറ്റ വ്യക്തിത്വം, മോശം സമയത്തെ മോഷ്ടാവായി. ബിസിനസ്സിലെ വൈരങ്ങൾക്ക് അപ്പുറം രാഷ്ട്രീയത്തിന്റെ കിളിത്തട്ടിൽ ബൗണ്ടറി ലൈനിന് തൊട്ടരികെ കുടുങ്ങിപ്പോയ, വൈരുദ്ധ്യങ്ങളുടെ ഒരു മനുഷ്യൻ.

ഒരിക്കലും ഒഫീഷ്യലായി ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമായില്ലെങ്കിലും തനി രാഷ്ട്രീയക്കാരന്റെ കൗശലവും ബിസിനസ്സുകാരന്റെ ബുദ്ധിയും വിജയ് മല്യക്കുണ്ടായിരുന്നു. അയാൾ അധികാരത്തെ കൈക്കുമ്പിളിൽ നിർത്തി. വേണ്ടപ്പെട്ടവരെ സ്ട്രാറ്റജിക്കലി പിൻതാങ്ങി. അതിനുള്ള ലോബീയിംഗ് കപ്പാസിറ്റിയുണ്ടായിരുന്നു മല്യക്ക്, പ്രത്യേകിച്ച് UB ഗ്രൂപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സ് നിലനിന്ന കർണ്ണാടകയിൽ. മല്യയുടെ കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പം പരസ്യമായിരുന്നു, പ്രത്യേകിച്ച് യുപിഎ ഭരണകാലത്ത്. വ്യോമയാന, സാമ്പത്തിക കാര്യ മന്ത്രാലയങ്ങളുടെ ഇടനാഴികളിൽ വിജയ്മല്യ അദൃശ്യ സാനിധ്യവും ശക്തിയുമായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. അതേസമയം തന്നെയാണ് രണ്ട് ടേമുകളിൽ അയാൾ രാജ്യസഭാംഗമായത്. ഒരിക്കൽ ജനതാദൾ പിന്തുണയിലും മറ്റൊരിക്കൽ ബിജെപി സപ്പോർട്ടോടെയും. കേന്ദ്രത്തിൽ യുപിഎ ഭരണമുള്ളപ്പോഴാണ് വിജ്യമല്യ SBI, IDBI, PNB തുടങ്ങിയ ബാങ്കുകളിൽ നിന്ന് 9000 കോടിയോളം വായ്പ എടുക്കുന്നത്. വെറും പതിനായിരം രൂപ ലോണിന് ചെല്ലുന്ന സാധാരണക്കാരനായ മാസവേതനക്കാരന് മുന്നിൽ നിയമവും ചട്ടവും കൊളാറ്ററലും ഡ്യൂ-ഡിലിജൻസും ഒക്കെ പറഞ്ഞ് പേടിപ്പിച്ചിരുന്ന ഇതേ ബാങ്കുകളിലെ ആപ്പീസർമാർ വിജ്യമല്യക്ക് മുന്നിൽ വളഞ്ഞ് നിന്നുകൊടുത്തു. കിംഗ്ഫിഷർ എയർലൈൻ തുടർച്ചയായി നഷ്ടത്തിലാകുന്ന സമയത്തും വിജയ്മല്യക്ക് ലോൺ കിട്ടിക്കൊണ്ടിരുന്നു, കേവലം പതിനായിരമല്ല, പതിനായിരം കോടി. കാരണം പിന്നീട് സിബിഐയും ഇഡിയും കണ്ടെത്തിയത് ലോൺ കണ്ടീഷനുകൾ മല്യക്കായി ഒഴിവാക്കുകയോ, ഇളവ് നൽകുകയോ ചെയ്തിരുന്നു എന്നാണ്. പല ലോണും അനുവദിച്ചത് ആവശ്യത്തിന് കൊളാറ്ററൽ ഇല്ലാതെയും

2007-2012 കാലത്താണ് ഈ ലോണുകളെല്ലാം നിയമം മറികടന്ന് അനുവദിക്കപ്പട്ടതെങ്കിൽ, കള്ളത്തരം ചെയ്തെന്ന് തിരിച്ചറിഞ്ഞിട്ടും ഈ രാജ്യം വിട്ടത്, 2016-ലും. കാരണം കൊടിയുടെ കളറിനപ്പുറം എല്ലാ നേതാക്കളും മല്യക്ക് പ്രിയപ്പെട്ടതായിരുന്നിരിക്കണം. അത് ആശ്രിതന്റെ ബന്ധമാകാം, പങ്കുകച്ചവടക്കാരന്റെ കടപ്പാടാകാം. ആർക്കറിയാം? വിരോധാഭാസം എന്തെന്നാൽ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി ഇപ്പോഴും യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ ചെയർമാനായി അധികാരം നിലനിർത്തിയിട്ടുണ്ട്.

ഒരു പ്ലേബോയുടെ ഇമേജാണ് പലപ്പോഴും വിജയ് മല്യക്ക് ചാർത്തപ്പെട്ടതെങ്കിലും അപാരമായ ഐക്യു-വുള്ള മനുഷ്യനായിരുന്നു അയാൾ. സയൻസ് ഇഷ്ടമായിരുന്നിട്ടും ബികോം ഓണേഴ്സിലാണ് സെന്റ് സേഴ്യേഴ്സിൽ നിന്ന് മല്യ ഗ്രാജുവേഷൻ എടുക്കുന്നത്. വളരെ സങ്കീർണ്ണമായ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ കാൽക്കുലേറ്ററിന്റെ സഹാമില്ലാതെ നിർദ്ധാരണം ചെയ്യാൻ കോളേജിലേ മല്യക്ക് കഴിയുമായിരുന്നു. സ്കൂളിലും കോളേജിലും പഠിച്ച നൂറുകണക്കിന് കവിതകൾ കാണാപാഠമായിരുന്നു. ഫ്രഞ്ചിൽ ഒഴുക്കോടെ സംസാരിക്കും. 1990-കളുടെ ആദ്യം കേവലം 35-ാമത്തെ വയസ്സിൽ ഫിനാൻഷ്യൽ ജേർണലുകളുടെ ഓപ്പെഡിൽ ലിബറലൈസേഷനേയും ഇന്ത്യൻ മാർക്കറ്റിന്റെ സ്ഫോടനാത്മകമായ വളർച്ചയേയും കുറിച്ച് എഴുതുമായിരുന്നു.

രാജ്യം സാമ്പത്തിക ഉദാരവത്കരണത്തിന് തയ്യാറെടുക്കും മുമ്പേ സ്വകാര്യ ഓഫ്‌ഷോർ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒരു പക്ഷെ ആദ്യ ഇന്ത്യക്കാരൻ ആയിരുന്നിരിക്കാം. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലുൾപ്പെടെ വിദേശത്ത് ബാങ്ക് അക്കൗണ്ടുകളും ബിസിനസ്സ് സ്ഥാപനങ്ങൾ സ്വന്തമാക്കിയിരുന്നു. കിംഗ്ഫിഷർ തകർച്ചയുടെ സമയത്ത് അദ്ദേഹത്തിന്റെ സമ്പത്ത് വിദേശത്തേക്ക് മാറ്റി സംരക്ഷിക്കുന്നതിന് ഈ സാമ്പത്തിക നെറ്റ് വർക്കുകൾ പ്രധാന പങ്ക് വഹിച്ചു എന്നാണ് ആരോപണം.
അതുകൊണ്ടാകാമല്ലോ, അറസ്റ്റ് ഒഴിവായി ഇവിടെനിന്ന് മുങ്ങാനായതും ലണ്ടനിലെ റീജെൻസ് പാർക്കിന് (Regent’s Park) സമീപമുള്ള അത്യാഡംബര കൊട്ടാരത്തിൽ സുഖവാസത്തിലേത് എന്നപോലെ കഴിയാനാകുന്നതും.  ഒരു ചെറിയ വ്യത്യാസം മാത്രം പത്ത് – പതിനഞ്ച് വർഷം മുമ്പ്  നവോമി ക്യാംമ്പല്ലിനേയും (Naomi Campbell), ഷാരൂഖ് ഖാനേയും അത്താഴത്തിന് ഒപ്പം ഇരുത്തിയിരുന്ന വിജയ മല്യ ലണ്ടനിലെ ആഡംബര കൊട്ടാരത്തിൽ ഏതാണ്ട് ഒറ്റയ്ക്കാണ്. വല്ലപ്പോഴും വന്ന് പോകുന്ന ലോയേഴ്സും അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമൊഴികെ!

കേവലം 30 വർഷം കൊണ്ട് മല്യ കിംഗ്ഫിഷർ എന്ന ബിയർ ബ്രാൻഡിനെ ലൈഫ് സ്റ്റൈൽ ബ്രാൻഡാക്കി മാറ്റി. മല്യ, എല്ലാ സംരംഭകർക്കും ഒരു പാഠപുസ്തകമാണ്!  ബ്രാൻഡിനെ എങ്ങനെ പൊസിഷൻ ചെയ്യണമെന്നും മാർക്കറ്റ് ചെയ്യണമെന്നും വൈവിദ്ധ്യവത്കരിക്കണമെന്നും കാണിച്ചുതന്ന അതിബുദ്ധിമാൻ എന്ന നിലയിലും, അതേസമയം എത്ര സമ്പത്തിന്റെ കൊടുമുടിയിലും ചില ആസക്തികളോട് എങ്ങനെ അകലം പാലിക്കണം എന്ന നിലയിലും. കാരണം മല്യയുടെ അതേ കാലത്ത്, ഇതേ മണ്ണിൽ നിന്നാണ് രത്തൻ ടാറ്റയും, ആനന്ദ് മഹീന്ദ്രയും, അസിം പ്രേംജിയുമൊക്കെ വളർന്നതും ബ്രാൻഡിനെ രാജ്യമാകെ ആരാധിക്കപ്പടുന്ന ലെവലിലേക്ക് ഉയർത്തിയതും!  

Vijay Mallya, born in 1955 in Kolkata, came from a rich family and took over his father’s liquor company, United Breweries, at the age of 28. He became famous for building big brands like Kingfisher beer and later launched Kingfisher Airlines in 2005. Though the airline started well, it later faced huge losses and shut down, leaving unpaid debts of over ₹9,000 crore. Mallya left India in 2016 and has been living in the UK since then. Once known for his luxury lifestyle and business success, he is now seen as a controversial figure accused of financial wrongdoing.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version