വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനി ഗ്രൂപ്പിന്റെ തന്ത്രങ്ങളിൽ നിർണായകമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ലോകത്തിലെ ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് പവർഹൗസായി മാറുന്നതിനുള്ള അദാനി പോർട്സിന്റെ ലക്ഷ്യത്തിൽ ഈ രണ്ടു തുറമുഖങ്ങളും പ്രധാന സ്ഥാനം വഹിക്കുന്നതായി ഫോർച്യൂൺ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പ്രവർത്തനക്ഷമമാക്കുകയും ഇസ്രായേലിലെ ഹൈഫ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് അദാനി പോർട്ട്‌സ് അന്താരാഷ്ട്ര വികസനം വേഗത്തിലാക്കുകയാണ്. ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുക്കൽ, കൊളംബോ തുറമുഖ വികസനം, ഓസ്‌ട്രേലിയയിലെ NQXT-ആസ്ട്രോ ഓഫ്‌ഷോർ തുടങ്ങിയവയും സംയോജിത തുറമുഖ-ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായി അദാനി പോർട്സിനെ മാറ്റുന്നതിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞവും ഹൈഫയും അതിന്റേതായ രീതിയിൽ നിർണായക നീക്കങ്ങളാണ്. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ, ഫുള്ളി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ഇതോടൊപ്പം 18 MMT ചരക്ക് ശേഷിയിലൂടെ വിഴിഞ്ഞം കണ്ടെയ്നർ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നു. ആഗോള സമുദ്രരംഗത്ത് ഇന്ത്യയുടെ ശക്തമായ സ്വാധീനത്തെ ഈ പോർട്ട് പ്രതിനിധീകരിക്കുന്നു. ലോകോത്തര കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയും എഐ പവേർഡ് സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയും വിഴിഞ്ഞത്തിന്റെ സവിശേഷതകളാണ്. ഏറ്റവും വലിയ കപ്പലുകളെ ബർത്ത് ചെയ്യാൻ ഇത് അദാനി പോർട്സിനെ പ്രാപ്തമാക്കുന്നു. ഏഷ്യയെ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ പാതകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന കേന്ദ്രമാണ് വിഴിഞ്ഞമെന്നും കരൺ വിലയിരുത്തി.
ഇസ്രായേലിന്റെ കണ്ടെയ്നർ ചരക്കിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്ന ഹൈഫ തുറമുഖം യൂറോപ്യൻ, മെഡിറ്ററേനിയൻ വിപണികളിലേക്കുള്ള ബ്രിഡ്ജായി മാറുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ നിർണായക വ്യാപാര കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിൽ ഇത് പ്രധാനമാണ്. നിർദ്ദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയോട് (IMEC) ചേർന്നാണ് ഹൈഫയുടെ സ്ഥാനം. ഇത് ഇന്ത്യൻ ഉൽപ്പാദന, വിതരണ ശൃംഖലകളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ട്രാൻസ് കോണ്ടിനെന്റൽ ഗേറ്റ് വേ എന്ന നിലയിൽ അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. അതുകൊണ്ടുതന്നെ ആഗോള വ്യാപാര ശൃംഖലയിൽ ഹൈഫ അദാനി ഗ്രൂപ്പിനും ഇന്ത്യയ്ക്കും തന്ത്രപരമായ മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Adani Ports (APSEZ) aims to be the world’s largest port operator by 2030, driven by strategic acquisitions like Vizhinjam & Haifa, strong FY25 growth, and new ventures in copper & cement.