വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി 16,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും, ഇതോടെ മൊത്തം നിക്ഷേപം 30,000 കോടി രൂപയായി ഉയരുമെന്നും അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) എംഡി കരൺ അദാനി. 2029ഓടെ തുറമുഖത്തിന്റെ ശേഷി നിലവിലെ 10 ലക്ഷം TEUയിൽ നിന്ന് 57 ലക്ഷം TEUയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിൽ ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പ് നടത്തിയ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്നും, വിഴിഞ്ഞം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാൻഷിപ്പ്മെന്റ് തുറമുഖമായി മാറുമെന്നും കരൺ അദാനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി മുന്നേറ്റമുള്ള തുറമുഖമായി വിഴിഞ്ഞം വികസിക്കുമെന്നും, ഭാവിയിലെ ഇന്ത്യൻ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിക്കുന്ന ‘ലൈറ്റ്‌ഹൗസ്’ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായം തീർക്കുകയാണെന്നും രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ സ്വപ്നമാണ് ഇതോടെ യഥാർഥ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Vizhinjam Port Phase II Investment

വിഴിഞ്ഞം പദ്ധതി ഒരു സർക്കാരിൻറെ മാത്രം പ്രയത്നമല്ലെന്നും കൂട്ടായ പരിശ്രമത്തിൻറെ ഫലമാണെന്നും കരൺ അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്കും കരൺ അദാനി പ്രത്യേകം പരാമർശിച്ചു. വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകാൻ പിന്തുണ നൽകിയ പ്രതിപക്ഷ നേതാവിനും കരൺ അദാനി നന്ദി പറഞ്ഞു. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചു-കരൺ അദാനി പറഞ്ഞു.

മറ്റൊരു ചരിത്ര നിമിഷമെന്നാണ് തുറമുഖ മന്ത്രി വി.എൻ. വാസവൻ നിർമാണോദ്ഘാടനത്തെ വിശേഷിപ്പിച്ചത്. വിഴിഞ്ഞം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക്‌ നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും.

റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

Adani Ports MD Karan Adani announces an additional ₹16,000 Cr for Vizhinjam Port Phase II. Total investment to hit ₹30,000 Cr, aiming for 57 lakh TEU capacity by 2029.

Share.

Comments are closed.

Exit mobile version