സർക്കാരിന്റെ 23,731 കോടി രൂപയുടെ ഗോബർധൻ (GOBARdhan) പദ്ധതിയിലൂടെ രാജ്യത്തിന്റെ നാച്ച്വറൽ ഗ്യാസ് ഇറക്കുമതി ബില്ലിൽ 5 ബില്യൺ ഡോളറിന്റെ കുറവുണ്ടാക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ബയോഗ്യാസ് അസോസിയേഷൻ (IBA) വ്യക്തമാക്കി. കാർഷിക അവശിഷ്ടങ്ങളെയും കന്നുകാലി വളത്തെയും ക്ലീൻ എനെർജിയാക്കി മാറ്റുന്ന ഈ ദേശീയ ബയോഎനർജി പദ്ധതി ‌രാജ്യത്തിന് വലിയ സാമ്പത്തിക, പാരിസ്ഥിതിക ലാഭം നൽകുന്ന തന്ത്രപ്രധാനമായ നിക്ഷേപമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു.  

ഇന്ത്യ നിലവിൽ തങ്ങളുടെ സ്വാഭാവിക വാതക ആവശ്യത്തിന്റെ 50 ശതമാനത്തോളം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇത്  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്കും ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കും വിധേയമാക്കുന്നു. വരും വർഷങ്ങളിൽ പദ്ധതിക്ക് കീഴിൽ 1,500 കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ പൂർണ്ണശേഷിയിൽ പ്രവർത്തനസജ്ജമാകുന്നതോടെ, ഇന്ത്യയുടെ സ്വാഭാവിക വാതക ഇറക്കുമതി മൂലമുള്ള വ്യാപാര കമ്മി നിലവിലുള്ളതിന്റെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിക്കും.  

വാതക ഇറക്കുമതിക്ക് പുറമെ വളം ഇറക്കുമതിയിലും സബ്‌സിഡി ഭാരത്തിലും വലിയ ആശ്വാസമാകാൻ  ഈ പദ്ധതിക്ക് സാധിക്കും. സിബിജി (CBG) പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന ഫെർമെന്റഡ് ഓർഗാനിക് മാനുവർ (FOM), ലിക്വിഡ് ബയോ-സ്ലറി എന്നിവയുടെ ഉപയോഗം രാസവളങ്ങളുടെ ആശ്രയത്വം കുറയ്ക്കും. ഇത് വഴി രാജ്യത്തിന്റെ വളം ഇറക്കുമതി ബില്ലിൽ കുറഞ്ഞത് 1 ബില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്നും കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും കണക്കാക്കപ്പെടുന്നു.  

ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കർഷകർക്ക് കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് അധിക വരുമാനം കണ്ടെത്താനും പദ്ധതി വഴിയൊരുക്കും. കൂടാതെ, കാർഷിക അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് തടയുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും സാധിക്കുമെന്ന് ഐബിഎ കൂട്ടിച്ചേർത്തു.

The GOBARdhan scheme is projected to cut India’s natural gas import bill by $5 billion and significantly lower chemical fertilizer subsidies

Share.
Leave A Reply

Exit mobile version