സെൻ്റർ സ്റ്റേജ് കേരള എന്ന പ്രമേയത്തിൽ സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ വെഡിങ്ങ് ആൻ്റ് മൈസ് കോൺക്ലേവിന് ആഗസ്റ്റ് 14 ന് കൊച്ചിയിൽ തുടക്കം. കേരളത്തിലെ ടൂറിസം വികസനത്തിനായുള്ള ബി 2 ബി നെറ്റ് വർക്കിങ്ങ് പ്ലാറ്റ്ഫോം ആകുമിത്. രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം (മീറ്റിംഗ്, ഇന്‍സെന്‍റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് ) ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്‌ഷ്യം.
ടൂറിസം വ്യവസായത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പരിപാടിയാണ് വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്. വിവാഹ പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 400 ലേറെ ബയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ഉണ്ടാകും. രാജ്യത്തിനകത്തു നിന്ന് 360 ബയര്‍മാരും വിദേശത്ത് നിന്ന് 40 ബയര്‍മാരുമാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെല്ലര്‍മാര്‍ക്കായി 65 പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദര്‍ശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോണ്‍ക്ലേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വന്‍കിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക.
മൈസ് രംഗത്തെ മികച്ച പരിചയമുള്ളവരും ഈ രംഗത്തെ ഗൗരവത്തോടെ കാണുന്ന വ്യവസായികള്‍ക്കുമായി പ്രദര്‍ശനവേദി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബയര്‍മാര്‍ക്ക് കേരള ടൂറിസത്തിന്‍റെ ആകര്‍ഷണങ്ങള്‍ കോര്‍ത്തിണക്കിയ ടൂര്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികള്‍ എന്നിവയെല്ലാം സമ്മേളനത്തിന്‍റെ ആശയവുമായി കോര്‍ത്തിണക്കും.
വാണിജ്യ കൂടിക്കാഴ്ചകളെല്ലാം മുന്‍നിശ്ചയിച്ച പ്രകാരം ക്രമപ്പെടുത്തും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറുകള്‍, വിദഗ്ധര്‍ നയിക്കുന്ന പരിശീലന കളരികള്‍, എന്നിവയ്ക്കു പുറമെ വെഡിംഗ് മൈസ് രംഗത്ത് കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള എല്ലാ ആകര്‍ഷണങ്ങളുടെയും പ്രദര്‍ശനങ്ങളും കോണ്‍ക്ലേവിനെ മികവുറ്റതാക്കും.
ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ സെന്‍റര്‍ ആരംഭിച്ചത് കേരളത്തിലാണ്. കേരള ടൂറിസത്തിന്‍റെ വെഡിംഗ് ഡെസ്റ്റിനേഷന്‍ സാദ്ധ്യതകളെ മുന്നില്‍ക്കണ്ടുള്ള ഇടപെടലാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആഗോളതലത്തിലും കേരളത്തിലെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വലിയ പ്രചരണം നടത്തുന്നു. ഇതിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം ആയിരത്തോളം ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്നു. വിവാഹാഘോഷങ്ങള്‍ക്ക് എത്തുന്ന നൂറുകണക്കിന് ആളുകളെ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടുത്താനും അവിടേക്ക് എത്തിക്കാനും സാധിക്കും.
വെഡിംഗ് ഡെസ്റ്റിനേഷന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നവരെ കെ.ടി.എം ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്നു. മൈസ് ടൂറിസം ആന്‍റ് വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ട്രെന്‍റിനെ സജീവമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കെടിഎം മാതൃകാപരമായി പങ്കാളികളാകും.
പ്രകൃതി രമണീയ സ്ഥലങ്ങള്‍, സമ്പന്നമായ സാംസ്ക്കാരിക പൈതൃകം, ലോകോത്തര ഹോസ്പിറ്റാലിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ ഘടകങ്ങള്‍ ഈ മേഖലയില്‍ കേരളത്തിന് അനുകൂലമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പശ്ചാത്തല വികസനത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറി. ഇതിലും സര്‍ക്കാരിന് വലിയ പങ്കുണ്ട്. റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍, ടൂറിസം വകുപ്പിന്‍റെ ഗസ്റ്റ് ഹൗസുകള്‍ മറ്റു സംവിധാനങ്ങള്‍ ഇവയൊക്കെ കൂടുതല്‍ വിപൂലീകരിക്കാനും സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും പറ്റിയാല്‍ കേരളത്തിലേക്ക് ഇനിയും ഏറെ സഞ്ചാരികള്‍ വരും.
കോണ്‍ക്ലേവിന്‍റെ ഉദ്ഘാടന സമ്മേളനം ആഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ഉദ്ഘാടന സമ്മേളനത്തിന് തുടര്‍ച്ചയായി 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.
സെന്‍റര്‍ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോണ്‍ക്ലേവിന്‍റെ പ്രമേയം. കേരള ടൂറിസത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബി 2 ബി നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ് ഫോമായി കൊച്ചിയില്‍ നടക്കുന്ന വെഡിംഗ് ആന്‍റ് മൈസ് കോണ്‍ക്ലേവ് പ്രവര്‍ത്തിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതിവേഗം വളരുന്ന ടൂറിസം മേഖലയുടെ സമഗ്ര വികസന നയവുമായിട്ടാണ് ടൂറിസം വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡിന് ശേഷം ആഭ്യന്തര – അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്‍ ലോക ശരാശരിയേക്കാളും രാജ്യത്തെ ശരാശരിയേക്കാളും മുകളില്‍ കേരളം എത്തുന്നുണ്ട്. ദീര്‍ഘവീക്ഷണത്തോടു കൂടി ടൂറിസം മേഖലയില്‍ നടപ്പിലാക്കിയ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് ഈ മുന്നേറ്റം. ഇത്തരത്തിലുള്ള കേരളത്തിന്‍റെ നേട്ടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സേവന മികവ് എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെടിഎം- 2024 ന്‍റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ച വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം സംബന്ധിച്ച ആശയത്തിന്‍റെ തുടര്‍ച്ചയായാണ് ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം കേരളത്തില്‍ നടത്തുന്നതെന്ന് കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. പ്രകൃതിഭംഗി, സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുള്ള കേരളത്തില്‍ മൈസ് പരിപാടികളുടെ ഭാഗമായി ധാരാളം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആന്‍റ് മൈസ് ടൂറിസം മേഖലയിലെ വിദഗ്ധരെ ഒന്നിച്ചു കൊണ്ടുവരുന്ന ഇത്തരം ബിടുബി മീറ്റിംഗുകള്‍ കേരള ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala is set to host its first Wedding and MICE Conclave in Kochi from August 14th, aiming to establish the state as a leading destination for weddings, meetings, incentives, conferences, and exhibitions.