വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-ബാലരാമപുരം ടണൽ റെയിൽ കണക്ഷൻ പദ്ധതി ജൂലൈ മാസത്തിൽ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ടെൻഡർ തയ്യാറാക്കാൻ ഒരുങ്ങുകയാണ്.
വിഴിഞ്ഞം ആഴക്കടൽ തുറമുഖത്തേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റെയിൽവേ ടണൽ. വിഴിഞ്ഞം തുറമുഖത്തെ ചരക്ക് കാര്യക്ഷമത ഉയർത്താൻ പദ്ധതിയിലൂടെ സാധിക്കും. 2025 മാർച്ചിൽ സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ചിലവ് 1,482.92 കോടി രൂപയാണ്. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിൽ 9.4 കിലോമീറ്ററാണ് ഭൂമിക്കടിയിലൂടെയുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ തുറമുഖത്തു നിന്നും നേരിട്ട് ചരക്ക് റെയിൽ പ്രവേശനം സാധ്യമാക്കും. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി തടസ്സങ്ങൾ എന്നിവ കുറയ്ക്കുന്ന തരത്തിലുള്ള അലൈൻമെന്റാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) നിന്ന് കരട് രേഖയ്ക്ക് അന്തിമ അനുമതി ലഭിച്ചാൽ ടെൻഡർ പുറപ്പെടുവിക്കുമെന്ന് കെആർസിഎൽ അറിയിച്ചു. എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. ടെൻഡർ ആരംഭിച്ചാൽ കരാറുകാരനെ തിരഞ്ഞെടുക്കുന്നതിന് മൂന്ന് മാസത്തെ സമയം ലഭിക്കും. ബിഡ്ഡർക്ക് അന്തിമ രൂപകൽപ്പന പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി ലഭിക്കും. ഇങ്ങനെ 2026 ജനുവരിയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഭൂനിരപ്പിൽ നിന്ന് 25 മുതൽ 30 മീറ്റർ വരെ ആഴത്തിൽ പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി (NATM) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുക. ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ തുരങ്കത്തിലൂടെ കടന്നുപോകാനാകും. 2024 ജൂലൈയിലാണ് പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ലഭിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കങ്ങളിൽ ഒന്നായി ഇതി മാറും. 2028 അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും.
പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ബാലരാമപുരം ഭാഗത്ത് ജൂലൈ മാസം അവസാനത്തോടെ വിഐഎസ്എൽ ഭൂമി ഏറ്റെടുക്കും. വിഴിഞ്ഞം ഭാഗത്ത് ടണൽ നിർമ്മാണത്തെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും പള്ളി പ്രതിനിധികൾക്കും ആശങ്കയുണ്ട്. ഭൂമി ഏറ്റെടുക്കലിനു മുൻപ് ഇവരെ ഉൾപ്പെടുത്തി നിർണായക യോഗം ചേരും.
നിലവിൽ വിഴിഞ്ഞത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശത്ത് 19 കുടുംബങ്ങളാണുള്ളത്. വിഐഎസ്എൽ വിതരണം ചെയ്ത 190 കോടി രൂപയുടെ നഷ്ടപരിഹാരം ജില്ലാ ഭരണകൂടം ഭൂവുടമകൾക്ക് വിതരണം ചെയ്തുവരികയാണ്. ബാലരാമപുരത്ത് നിലവിലുള്ള സ്റ്റേഷൻ ഏകദേശം 600 മീറ്റർ തെക്കോട്ട് മാറ്റി സ്ഥാപിക്കും. തുടർന്ന് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കണ്ടെയ്നർ യാർഡും അപ്രോച്ച് ട്രാക്കുകളും നിർമ്മിക്കും.
നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം കണ്ടെയ്നർ റെയിൽ ടെർമിനൽ (CRT) സ്ഥാപിക്കാനും വിഐഎസ്എൽ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇതുസംബന്ധിച്ച് സർക്കാരും റെയിൽവേയും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
Konkan Rail Corporation to issue tenders in July 2025 for the 10.7 km rail tunnel connecting Balaramapuram and Vizhinjam Port, crucial for Kerala’s freight logistics.