ഡിസംബറിലാണ് എല്ലാ തവണയും പാലാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പാലാ ജൂബിലി പെരുന്നാളെങ്കിലും ഇക്കുറി പാലായിൽ അതുപോലൊരു പെരുനാൾ നടക്കുകയാണ്. യഥാർത്ഥ പെരുനാളല്ല, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. അതും രാത്രി കാലങ്ങളിൽ. പക്ഷെ ആ പെരുനാൾ സെറ്റിടൽ പാലായിലെ വിപണിക്ക് മൊത്തത്തിൽ ഊർജം പകർന്നിരിക്കുന്നു. ഷൂട്ടിംഗ് ദിനങ്ങളിൽ കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് തുടർച്ചയായി വാടക, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ജോലി എന്നിവയടക്കം വമ്പൻ കാര്യങ്ങളിപ്പോൾ പാലായിൽ നടന്നു വരുന്നത്. കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിംഗ് ഈ മാസം ഒമ്ബതിനാണ് അവസാനിക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലാക്കാർ ഒറ്റക്കൊമ്പന്റെ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി മുഴുവൻ ജൂനിയർ ആർട്ടിസ്റ്റുകളടക്കം ആളുകളുടെ തിക്കും തിരക്കുമാണ്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്‌ഷനിലാണ്.സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകൻ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥലത്തുണ്ട്.
വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്‌തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന യഥാർത്ഥ ജൂബിലിയെ അതേപടി പകർത്തുകയാണിവിടെ.
രാത്രി ഒമ്ബത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലർച്ചെ അഞ്ച് വരെ നീളും. ജൂബിലി യഥാർത്ഥമായി തോന്നാൻ ഷൂട്ടിംഗ് നടക്കുന്ന ഭാഗത്തെ കടകളെല്ലാം വെളുപ്പിന് അഞ്ച് മണിവരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടും. കച്ചവടക്കാർക്കെല്ലാം പത്തു ദിവസത്തേക്ക് 80,000 രൂപ വീതമാണത്രെ പ്രതിഫലം. ജൂബിലിയില്‍ മാതാവിന്റെ പ്രദക്ഷിണം രണ്ട് ദിവസമാണ്. എന്നാല്‍, സിനിമയില്‍ പത്ത് ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്.
കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണ് പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി ഒമ്ബതിന് ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉള്‍പ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഗുരുവായൂരില്‍ നിന്നുള്‍പ്പെടെയാണ് വഴിയോരക്കച്ചവടക്കാരെ എത്തിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്ക് 80,000 രൂപ വരെ ഇവർക്ക് വാടക നല്‍കുന്നുണ്ട്. കൂടാതെ താമസവും ഒരുക്കി നല്‍കും. മുത്തുക്കുടകളും കുരിശും മാതാവിന്റെ രൂപവുമെല്ലാം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
പാല ടൗണിൽ തന്നെ ഷൂട്ടിംഗ് കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് ടൗൺ ഭാഗത്തുള്ള കച്ചവടക്കാർക്കാണ് കോളടിച്ചിരിക്കുന്നത്. ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നല്ല കച്ചവടം ഇതുമൂലം ലഭിക്കുന്നുണ്ട്. നിരവധി പാലാക്കാർക്ക് സിനിമയിൽ തല കാണിക്കാൻ അവസരം ലഭിക്കുന്നുണ്ട്. നിരവധി ചെറുകിട വ്യാപാരികൾക്കും തൊഴിലാളികൾക്കും അപ്രതീക്ഷിതമായി ഒരു പെരുന്നാൾ കച്ചവടം പോലെ ഉണർവ്വ് നൽകുന്നതാണ് സുരേഷ് ഗോപി ചിത്രത്തിന്റെ തുടർച്ചയായ ഷൂട്ടിംഗ്.
കഴിഞ്ഞ ഡിസംബറിൽ നടന്ന യഥാർത്ഥ പാലാ ജൂബിലി തിരുനാളിൽ ഷൂട്ടിംഗ് നടത്താനായിരുന്നു സച്ചെടുത് നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്രമന്ത്രി ആയതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിക്കാത്തതു കാരണം അതുപേക്ഷിക്കേണ്ടി വന്നു.
ചങ്ങനാശേരിക്കാരനായ മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധായകൻ. മാത്യുവിന്റെ ആദ്യ ചിത്രമാണിത്. ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥലത്തുണ്ട്.
The film ‘Ottakomban’ recreates the Pala Jubilee vibe with night shoots, ₹80,000 rent for shopkeepers, jobs for over 1,000 junior artists, and revived business energy in Pala town.
