പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാലിദ്വീപ് സന്ദർശനത്തിന് സവിശേഷതകളേറെയാണ്. യുകെയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി മോഡി മാലിദ്വീപിലേക്ക് തിരിച്ചത്. 2023ൽ മാലിദ്വീപ് പ്രസിഡന്റ് ആയി ഡോ. മുഹമ്മദ് മുയിസു (Mohamed Muizzu) ചുമതലയേറ്റതിനുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ മാലിദ്വീപ് സന്ദർശനമാണിത്. മുയിസുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദർശനം. ജൂലൈ 26ന് നടക്കുന്ന മാലിദ്വീപിന്റെ 60ആം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായാണ് മോഡി എത്തുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ തെളിവു കൂടിയാണ് സന്ദർശനം.

മുയിസു പ്രസിഡന്റായി ചുമതലയേറ്റത്തിനു ശേഷം മാലിദ്വീപ് സന്ദർശിക്കുന്ന ആദ്യ രാഷ്ട്രത്തലവൻ കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രി. കഴിഞ്ഞ വർഷം മുയിസുവിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത നയം (Comprehensive Economic and Maritime Security Partnership) അംഗീകരിച്ചിരുന്നു.
നിലവിൽ സാമ്പത്തികരംഗത്ത് മാലിദ്വീപിന്റെ ഏറ്റവും പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. സന്ദർശനം സാമ്പത്തിക പങ്കാളിത്തം ശക്തമാക്കും. ഇതിനൊപ്പം ഇന്ത്യയുടെ സഹായത്തോടെയുള്ള നിരവധി വികസന പ്രവർത്തനങ്ങൾക്കും മാലിദ്വീപിൽ ആരംഭമാകും. ഇതുമായി ബന്ധപ്പെട്ട നിരവധി എംഒയുകളിൽ ഒപ്പുവെക്കും. കഴിഞ്ഞ വർഷം ചർച്ചയായ സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത നയത്തിൽ സന്ദർശനത്തോടെ അന്തിമ തീരുമാനം ഉണ്ടാകും.
PM Narendra Modi arrives in the Maldives as a special guest for their 60th Independence Day, aiming to strengthen bilateral ties under President Muizzu’s tenure.