ഇന്ത്യയുടെ റൂഫ്ടോപ്പ് സോളാർ വിപ്ലവത്തിൽ കേരളം അതിവേഗം മുന്നേറുകയാണ്. ഹരിത ഊർജ്ജ മേഖലയിൽ ഇത് വലിയ ഉത്തേജനം സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ സാധാരണ വൈദ്യുതി ഉപയോക്താക്കൾക്ക് ഇതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സോളാർ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന സൂചനയാണ് വൈദ്യുതി ബോർഡ് തന്നെ നൽകുന്നത്. സോളാർ വൈദ്യുതി ശേഖരിക്കാൻ ഈ വർഷം 500 കോടി രൂപ ചിലവായതായും മുഴുവൻ വൈദ്യുതി ഉപയോക്താക്കൾക്കും യൂണിറ്റിന് 19 പൈസ അധികം ഈടാക്കേണ്ടിവരുമെന്നും കെഎസ്ഇബി ബോർഡ് യോഗം നേരത്തെ വിലയിരുത്തിയിരുന്നു.
നിലവിലെ നയങ്ങളിൽ അടിയന്തര തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ നെറ്റ് മീറ്ററിംഗ് നിയമങ്ങൾ പത്ത് വർഷങ്ങൾക്കുള്ളിൽ താങ്ങാവുന്നതിനും അപ്പുറമാകും എന്ന് കെഎസ്ഇബി തന്നെ മുന്നറിയിപ്പു നൽകുന്നു. 2035 ആകുമ്പോഴേക്കും വൈദ്യുതി ബില്ലുകൾ യൂണിറ്റിന് 39 പൈസ വരെ വർധിപ്പിക്കുമെന്നും ഇത് ഗാർഹിക ഉപഭോക്താക്കൾക്ക് കടുത്ത സമ്മർദം സൃഷ്ടിക്കുമെന്നുമാണ് കെഎസ്ഇബി മുന്നറിയിപ്പ്. ഇത് ഗ്രിഡ് സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും ആശങ്കയുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിൽ, റൂഫ്ടോപ്പ് സൗരോർജ്ജ ശേഷിയിൽ നിലവിൽ നാലാം സ്ഥാനത്താണ് കേരളം. സൗര, സോളാർ സിറ്റി പ്രോജക്റ്റ്, അടുത്തിടെ പ്രധാനമന്ത്രി സൂര്യ ഘർ യോജന തുടങ്ങിയ പയനിയറിംഗ് പരിപാടികളിലൂടെ നിർമ്മിച്ച അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗരോർജ്ജ ആവാസവ്യവസ്ഥയുടെ ഫലമാണ് ഈ വിജയമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരം വിജയത്തിനിടയിലും അത് ഉപഭോക്താക്കൾക്ക് യാതൊരു നേട്ടവും ഉണ്ടാക്കുന്നില്ലെന്നും, പകരം വൈദ്യുതി ചാർജ് വർധനയിലേക്കാണ് നയിക്കുന്നതെന്നുമാണ് വിമർശനം.
Kerala’s rooftop solar boom may lead to higher electricity bills, with KSEB warning of tariff hikes and financial strain on consumers.