എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലുള്ള 81 വിമാനത്താവളങ്ങൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ 10852.9 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. 2015-16 മുതൽ 2024-25 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം എഎഐയുടെ 22 വിമാനത്താവളങ്ങൾ പ്രവർത്തനരഹിതമായതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യസഭയിൽ കോൺഗ്രസ് എംപി ജെബി മേത്തർ ഹിസാം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോളാണ് (Murlidhar Mohol) ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹി സഫ്ദർജംഗ് വിമാനത്താവളത്തിനാണ് (Safdarjung airport) ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്-ഏകദേശം 673.91 കോടി രൂപയുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായത്. അഗർത്തല വിമാനത്താവളത്തിന് (Agartala airport) 605.23 കോടി രൂപ, ഹൈദരാബാദ് വിമാനത്താവളത്തിന് (HYD) 564.97 കോടി രൂപ, ഡെറാഡൂൺ എയർപോർട്ടിന് (DED) 488.01 കോടി, വിജയവാഡ വിമാനത്താവളത്തിന് (VGA) 483.69 കോടി എന്നിവങ്ങനെയാണ് നഷ്ടക്കണക്ക്.
വലിയ നഷ്ടം നേരിട്ട സഫ്ദർജംഗ് വിമാനത്താവളം ഇപ്പോൾ വാണിജ്യ വിമാനങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവിഐപികളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DEL) എത്തിക്കാൻ മാത്രമാണ് നിലവിൽ സഫ്ദർജംഗ് വിമാനത്താവളം ഉപയോഗിക്കുന്നത്. ഭോപ്പാൽ വിമാനത്താവളം (480.43 കോടി), ഔറംഗബാദ് (447.83 കോടി), തിരുപ്പതി (363.71 കോടി), ഖജുരാഹോ (355.53 കോടി), ഇംഫാൽ (355.19 കോടി) തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങൾ.
Over 10 years, 81 airports under the AAI have incurred a loss of ₹10,852 crore. Safdarjung Airport alone lost ₹673.91 crore.