രാജ്യത്ത് ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഓടുന്ന ആദ്യ ട്രെയിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ (Indian Railway). ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) വിജയകരമായി വികസിപ്പിച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnav).
പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് റെയിൽവേയുടെ ഹൈഡ്രജൻ ട്രെയിൻ സർവീസ് പദ്ധതി. ജർമനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ട്രെയിനുകൾ സർവീസുകൾ നടത്തുന്നുണ്ട്. ഈ രാജ്യങ്ങൾക്കൊപ്പം പട്ടികയിൽ ഇടം നേടുന്ന അഞ്ചാമത്തെ രാജ്യമാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്. നോർത്തേൺ റെയിൽവേ സോണിന് (NR) കീഴിൽ ഹരിയാനയിലെ ജിന്ദ് – സോനിപത് സെക്ഷനിലാണ് പുതിയ സംവിധാനത്തിനുള്ള ട്രെയിൻ ഓടിത്തുടങ്ങുക.

ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തവും നീളം കൂടിയതുമായ ഹൈഡ്രജൻ ട്രെയിൻ ആണ് രാജ്യം പുറത്തിറക്കുന്നത്. 2600 യാത്രക്കാരെ വഹിക്കാൻ ട്രെയിനിന് ശേഷിയുണ്ടാകും. 2030ഓടെ കാർബൺ എമിഷൻ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഹൈഡ്രജൻ ട്രെയിനുകൾ ആരംഭിക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം. ‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴിലാണ് ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചത്. നേരത്തെ പദ്ധതിക്കായി 2800 കോടി രൂപ അനുവദിച്ചിരുന്നു. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് സംരംഭത്തിന് കീഴിൽ ഇന്ത്യൻ റെയിൽവേ 35 ഹൈഡ്രജൻ ട്രെയിനുകളാണ് അവതരിപ്പിക്കുക. ഓരോ ട്രെയിനിനും 80 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.
Indian Railways is set to launch its first hydrogen-powered train, developed by ICF. The eco-friendly train will run on the Jind-Sonipat section.