സമുദ്രമേഖല വികസനത്തിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. സെപ്റ്റംബർ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് കേന്ദ്ര അധികൃതരെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായിാണ് കേന്ദ്രത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ്.

ഷിപ്പിംഗ് ക്ലസ്റ്റർ പ്രോഗ്രാം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 20,000 കോടി രൂപയും, പുതിയ കപ്പൽ നിർമാണ സാമ്പത്തിക സഹായ പരിപാടിക്ക് (SBFAP) 20,000 കോടി രൂപയുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (MDF) രൂപീകരിക്കുന്നതിന് 25,000–30,000 കോടി രൂപയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയവും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയവും (MoPSW) നടത്തിയ ചർച്ചകൾക്ക് ശേഷം മൂന്ന് പദ്ധതികളെക്കുറിച്ചുള്ള നയരേഖയ്ക്ക് അന്തിമരൂപം നൽകി.
2047ഓടെ സമുദ്രരംഗത്തെ നിർദിഷ്ട വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലാണ് തുക വിനിയോഗിക്കുക. ലോകത്തെ കപ്പൽ നിർമ്മാണ കേന്ദ്രമായി ഇന്ത്യയുടെ തീരദേശത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന സമുദ്രമേഖലാ വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
India’s central government plans a ₹70,000 crore financial package to boost shipbuilding and ports, aiming to make the country a global maritime hub by 2047.