ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിക്രം-32 ബിറ്റ് പ്രോസസർ ചിപ്പ് (Vikram 32-bit processor chip) രാജ്യത്തിനു സമർപ്പിച്ചു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ആരംഭിച്ച സെമികോൺ ഇന്ത്യ 2025 (Semicon India 2025) പരിപാടിയിലാണ് ചിപ്പ് രാഷ്ട്രത്തിനു സമർപ്പിച്ചത്. ചടങ്ങിൽ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിക്രം-32 ബിറ്റ് പ്രോസസർ ചിപ്പ് കൈമാറി. സെമികണ്ടക്ടർ രംഗത്ത് സ്വാശ്രയത്വം കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

ഐഎസ്ആർഒയുടെ (SRO) സെമികണ്ടക്ടർ ലബോറട്ടറിയാണ് (SCL) വിക്രം-32 വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ 32-ബിറ്റ് മൈക്രോപ്രോസസർ ചിപ്പായ വിക്രം-32, ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിലെ കടുത്ത സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ്. 2021ൽ സെമികണ്ടക്ടർ മിഷൻ ആരംഭിച്ചതിന് ശേഷം മൂന്നര വർഷത്തിനുള്ളിൽ തന്നെ ഇന്ത്യക്ക് ആദ്യ തദ്ദേശീയ ചിപ്പ് നിർമിക്കാൻ സാധിച്ചു. 2021-ൽ ആരംഭിച്ച സെമികോൺ ഇന്ത്യ പ്രോഗ്രാം വഴി 76,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചാണ് ഇന്ത്യ തദ്ദേശീയ സെമികണ്ടക്ടർ മേഖല വികസിപ്പിക്കാനുളള ശക്തമായ അടിത്തറ ഒരുക്കിയത്.
32-ബിറ്റ് ആർക്കിടെക്ചറിൽ രൂപകൽപന ചെയ്ത, വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന കംപ്യൂട്ടർ ചിപ്പാണ് വിക്രം-32. ബഹിരാകാശ വിക്ഷേപണങ്ങളിലെ ഉയർന്ന താപനിലയും കഠിനമായ കാലാവസ്ഥയും അതിജീവിക്കാൻ പ്രത്യേകമായി രൂപകൽപന ചെയ്ത ചിപ്പിന്, വലിയ അളവിൽ മെമ്മറി കൈകാര്യം ചെയ്യാനും ബഹിരാകാശ ദൗത്യങ്ങളിലെ സങ്കീർണ നിർദേശങ്ങൾ നടപ്പിലാക്കാനും കഴിയും എന്ന് ഐഎസ്ആർഒ പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയുടെ സെമികണ്ടക്ടർ യാത്ര വേഗത്തിലാക്കുന്നതാണ് ഈ നേട്ടം. രാജ്യത്ത് അഞ്ച് സെമികണ്ടക്ടർ യൂണിറ്റുകളുടെ നിർമാണം ഇതിനകം തന്നെ പുരോഗമിക്കുകയാണ്. ഇവയിൽ ഒന്നിന്റെ പൈലറ്റ് ലൈൻ പൂർത്തിയായി, രണ്ടെണ്ണം അടുത്ത മാസങ്ങളിൽ ഉൽപാദനം ആരംഭിക്കും. നിലവിൽ ഈ രംഗത്തെ ആഗോള ഭീമൻമാരായ ക്വാൾകോം (Qualcomm), ഇൻറൽ (Intel), എൻവിഡിയ (Nvidia) , മീഡിയടെക് (MediaTek), ബ്രോഡ്കോം (Broadcom) തുടങ്ങിയ കമ്പനികളുടെ വലിയ R&D, ഡിസൈൻ സെന്ററുകൾ ബെംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നീ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
India unveils its first indigenous Vikram-32 bit processor chip, developed by ISRO, marking a major milestone in the nation’s semiconductor self-reliance.