ഇത്തവണത്തെ ഓണത്തിന് കൊച്ചിയിൽ നിന്നുമൊരു സംരംഭത്തിന്റെ ബ്രാൻഡ് കൂടി വിപണിയിലേക്കെത്തിക്കഴിഞ്ഞു. മലയാളിക്ക് ഓണകാലത്തു വടിവൊത്ത് ഉടുത്തുനടക്കാൻ കരുമാല്ലൂർ ബ്രാൻഡ് സാരിയും മുണ്ടും. അതിന്റെ പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്നത് മാഞ്ഞാലിയിലെ നൂൽകമ്പനിയെന്നറിയപ്പെട്ടിരുന്ന യൂണിറ്റിൽ നൂൽ നൂൽപ്പിൽ പരിചയസമ്പന്നരായ ഒരു കൂട്ടം സ്ത്രീകളാണ്.

കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലിയിൽ പ്രവർത്തിക്കുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ഉത്പാദന കേന്ദ്രത്തിൽനിന്നുമാണ് കേരളത്തിന്റെ സ്വന്തം ഖാദി ഓണവസ്ത്രങ്ങൾ പുറത്തിറങ്ങിയിരിക്കുന്നത്. തകർന്നു പോയ ഒരു ഖാദി വസ്ത്ര സംരംഭത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണിത്. വ്യവസായ വകുപ്പ് നേരിട്ട് ഏറ്റെടുത്താണ് കരുമാല്ലൂർ ബ്രാൻഡ് സാരിയും മുണ്ടും വിപണിയിലേക്കെത്തിച്ചത്. കഴിഞ്ഞദിവസം സെയ്ന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഷോയിൽ റാംപ്വാക്ക് നടത്തിയാണ് മന്ത്രി പി. രാജീവ് കരുമാല്ലൂർ ബ്രാൻഡ് വിപണിയിലേക്കെത്തിച്ചത് . ഒപ്പം അഭിഭാഷകർക്കടക്കം ധരിക്കാവുന്ന കരുമാലൂർ കോട്ടും പുറത്തിറക്കി . കരുമാല്ലൂർ ഖാദി സാരികൾക്ക് ജിയോ ടാഗ് ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കളമശേരി മണ്ഡലത്തിലെ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കരുമാല്ലൂർ ഖാദി സാരികൾ പൂർണമായും കൈ കൊണ്ടാണ് നിർമ്മിക്കുന്നത്. വിവിധങ്ങളായ ഡിജിറ്റൽ പ്രിൻ്റിംഗ് കൂടി പൂർത്തിയാകുന്നതോടെ പ്രീമിയം നിലവാരത്തിലുള്ള വസ്ത്രമായി മാറും.
ഇവിടെ സാരിയാണ് പ്രധാനമായും തയ്യാറാക്കുന്നത്. തുടക്കത്തിൽ നൂലുമുതൽ നെയ്ത്തുവരെ ഇവിടെ നടത്തും. പ്രിന്റിങ് തത്കാലം വേറേ യൂണിറ്റിൽ നിർവഹിക്കുകയാണ്. മാസങ്ങൾക്കകം ഇവിടെ പൂർണ്ണതോതിലുള്ള സാരി പ്രിന്റിങ് യൂണിറ്റും വരും. . മുണ്ടുകൾക്ക് നിറംപിടിപ്പിക്കുന്നതുൾപ്പെടെയുള്ള പണികൾ ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ എല്ലാ ഓണക്കോടികളും കരുമാല്ലൂർ ബ്രാൻഡ് തന്നെ വാങ്ങാനാകും.
1983-ലാണ് മാഞ്ഞാലിയിൽ ഈ ഖാദി ഉത്പാദനകേന്ദ്രം ആരംഭിച്ചത്. ആദ്യകാലത്ത് നൂൽനൂൽപ്പുമാത്രമായിരുന്നു. അതുകൊണ്ടുതന്നെ നൂൽക്കമ്പനി എന്നപേരിലാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അടുത്തകാലത്ത് ഖാദിക്ക് വിപണിയിലുണ്ടായ കോട്ടവും യൂണിറ്റിനെ തകർത്തു . വേതനം തുച്ഛമായതോടെ ജോലിയെടുത്തിരുന്ന മാഞ്ഞാലിയിലെ നൂറോളം സ്ത്രീകളിൽ പലരും പിരിഞ്ഞുപോയി. വിരലിലെണ്ണാവുന്നവർമാത്രം പിടിച്ചുനിന്നു. ഏറെ സാധ്യതയുള്ള ഈ പ്രസ്ഥാനം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും മുന്നോട്ടുവന്നതോടെ വ്യവസായവകുപ്പ് അത് ഏറ്റെടുക്കുകയായിരുന്നു.പ്രാരംഭമെന്നോണം കമ്പനിയിൽ നൂൽനൂൽപ്പുമാത്രം എന്നതിൽനിന്നും നെയ്ത്ത് ആരംഭിച്ചു. ഇപ്പോൾ കരുമാല്ലൂർ ബ്രാൻഡ് എന്നപേരിൽ വിവിധ തുണിത്തരങ്ങളും തയ്യാറായി.
ഖാദി ബോർഡിൻ്റെ നേതൃത്വത്തിൽ എറണാകുളം കരുമാല്ലൂർ ഖാദി സാരിയുടേയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. തുടർന്ന് സംഘടിപ്പിച്ച സ്വദേശി ഫാഷൻ ഷോയിൽ ഖാദിക്ക് വേണ്ടി മന്ത്രി റാമ്പ് വാക്കും നടത്തി.
ചടങ്ങിൽ കരുമാല്ലൂർ ഖാദി സാരികളുടെയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം യഥാക്രമം സെൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എൻ. മനോജ് കുമാറിനും നൽകി മന്ത്രി നിർവഹിച്ചു.
ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകോത്തര ബ്രാൻ്റുകളോട് കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഖാദി വസ്ത്രങ്ങൾ യുവ തലമുറ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് പുതിയ ട്രെൻ്റുകളിലുള്ള വസ്ത്ര വൈവിധ്യങ്ങളാണ് ഖാദി ബോർഡ് വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി കുട്ടിച്ചേർത്തു.
A struggling Khadi unit in Manjali, Karumalloor, is making a comeback with the new “Karumallor Brand” of sarees and mundu, launched for the Onam market.