അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്റെ (Adani Airport Holdings Ltd) ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വരവോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Thiruvananthapuram International Airport-TRV) വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. വിമാനത്താവളത്തിൽ 136.31 കോടി രൂപ ചിലവിലാണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കുക.

ചാക്ക അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്താണ് ഹോട്ടൽ നിർമിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150 മീറ്റർ അകലെയാണ് നിർമാണം. ഹോട്ടലിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശുപാർശ നൽകിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ആഘാത അനുമതി കൂടി ലഭിച്ചാൽ നിർമാണം ആരംഭിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന 1,300 കോടി രൂപയുടെ സിറ്റി സൈഡ് വികസനത്തിന്റെ ഭാഗമായാണ് ഹോട്ടൽ വരുന്നത്.
23 മീറ്റർ ഉയരത്തിൽ 33092 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹോട്ടൽ നിർമിക്കുന്നത്. 240 മുറികളുള്ള ഹോട്ടലിനു പുറമേ പുറമെ 660 സീറ്റുകളുള്ള കൺവെൻഷൻ സെന്ററും ഉണ്ടാകും. ഇതോടൊപ്പം റസ്റ്റോറന്റ്, യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അവസരം ഒരുക്കുന്ന കൊമേർഷ്യൽ കോംപ്ലക്സ് എന്നിങ്ങനെ മികച്ച സജ്ജീകരണങ്ങളാണ് ഒരുങ്ങുക.
Thiruvananthapuram International Airport is set to welcome a new five-star hotel, enhancing luxury stays and boosting tourism in Kerala.