പ്രതിരോധ നിർമാണ രംഗത്ത് കൂടുതൽ സ്വയംപര്യാപ്തത വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി റാഫേൽ യുദ്ധവിമാനങ്ങളിൽ (Rafale fighter jet) നിലവിലുള്ള ഫ്രഞ്ച് നിർമിത തേൽസ് റഡാറിനു (Thales RBE2 AESA) പകരം ആഭ്യന്തരമായി വികസിപ്പിച്ച ഉത്തം എംകെ2 ഗാലിയം നൈട്രൈഡ് (GaN) എഇഎസ്എ റഡാർ ഉൾപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് രാജ്യം.

കൂടുതൽ ദൂരപരിധി, മികച്ച ഡിറ്റക്ഷൻ കഴിവ്, ഇലക്ട്രോണിക് കൗണ്ടർ മെഷറുകൾക്കെതിരായ പ്രതിരോധം എന്നിവയിൽ മുൻതൂക്കം പുലർത്തുന്ന സാങ്കേതികവിദ്യയാണ് ഡിആർഡിഒ (DRDO) വികസിപ്പിച്ച ഉത്തം എംകെ2. ഈ സാങ്കേതികവിദ്യ റാഫേലിൽ ഉൾപ്പെടുത്തിയാൽ, 60 ശതമാനത്തിലധികം ആഭ്യന്തര സംഭാവന ഉറപ്പാക്കാനാകും.
എന്നാൽ ഉത്തം സംയോജനത്തിൽ സാങ്കേതിക-പ്രവർത്തന വെല്ലുവിളികളുമുണ്ട്. റാഫേലിന്റെ ക്ലോസ്ഡ് ഏവിയോണിക്സ് സംവിധാനത്തിൽ പുതിയ റഡാർ ഉൾപ്പെടുത്താൻ ഡസ്സോൾട്ട് ഏവിയേഷന്റെ (Dassault Aviation) സഹകരണം, സോഫ്റ്റ്വെയർ റീവാലിഡേഷൻ, അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ, വർഷങ്ങളോളം നീളുന്ന പരിശോധനകൾ എന്നിവ ആവശ്യമായി വരും. ചിലവും സമയവും കൂടുതലാകാൻ സാധ്യതയുള്ളതിനാൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്നു.
2030ഓടെ എത്തുന്ന റാഫേൽ എഫ്5 (Rafale F5) പതിപ്പാണ് മറ്റൊരു സാധ്യതയായി മുന്നോട്ടു വെയ്ക്കപ്പെടുന്നത്. GaN അടിസ്ഥാനത്തിലുള്ള പുരോഗമിച്ച റഡാർ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, മാൻഡ് അൺമാൻഡ് ടീമിങ് സവിശേഷതകളുമായി എത്തുന്ന എഫ് 5, ലോക്കലൈസ്ഡ് നിർമാണത്തിനുള്ള അവസരവും നൽകും. ഇതിലൂടെ ഉത്തം എംകെ2 ഉൾപ്പെടെയുള്ള ഇന്ത്യൻ സംവിധാനങ്ങൾ നേരിട്ടുള്ള ഉത്പാദന ഘട്ടത്തിൽ തന്നെ ഉൾപ്പെടുത്താനാകുമെന്നതാണ് നേട്ടം.
ചുരുക്കത്തിൽ, നിലവിലെ റാഫേലുകളിൽ ‘ഉത്തം’ സംയോജിപ്പിക്കണോ, അതല്ലെങ്കിൽ എഫ് 5 പതിപ്പിനായി കാത്തിരിക്കണോ എന്നതാണ് ഇന്ത്യയുടെ മുന്നിലെ നിർണായക ചോദ്യം.