ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി പീറ്റർ കൈലും കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചു നടന്ന കൂടിക്കാഴ്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇരു മന്ത്രിമാരും സംയുക്ത സാമ്പത്തിക, വ്യാപാര സമിതിയെ (JETCO) നടപ്പാക്കലിനും വിതരണത്തിനും മേൽനോട്ടം വഹിക്കാൻ പുനഃസ്ഥാപിക്കാമെന്ന് സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള സിഇടിഎയുടെ പൂർണ ശേഷി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ, വേഗത്തിലും ഏകോപിച്ചും പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 2024ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമുള്ള കെയ്ർ സ്റ്റാർമറിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 2028ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകാൻ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരം എളുപ്പമാകുമെന്ന പ്രത്യാശ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവെച്ചു. ജൂലായിൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഒപ്പിട്ടതിനുശേഷമാണ് കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യ സന്ദർശനവുമെന്നതും ശ്രദ്ധേയമാണ്.
“ജൂലായിൽ ഞങ്ങൾ ഒരു സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഒപ്പിട്ടു. എന്നാൽ കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാർ വെറും പേപ്പർ കഷ്ണങ്ങളല്ല, വളർച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകാൻ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരബന്ധം എളുപ്പവും ചിലവ് കുറഞ്ഞതുമാകും. ഇതുവഴി വരാനിരിക്കുന്ന അവസരങ്ങൾ സമാനതകളില്ലാത്തതാണ്”, കെയ്ർ സ്റ്റാർമർ പറഞ്ഞു.
2025 ജൂലായ് 24നാണ് സുപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കരാർ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയിൽ തീരുവ ഒഴിവ് ലഭിക്കും. കൂടാതെ, 90% യുകെ ഉത്പന്നങ്ങൾക്കുള്ള തീരുവകളും നീക്കം ചെയ്യപ്പെടും
piyush goyal and pieter kyle met to discuss the roadmap for the india-uk free trade agreement (ceta) following the signing in july 2025.