കേരളത്തിന്റെ തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈൻ റിസേർവ് ബറ്റാലിയന് അനുമതി നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സുരക്ഷയ്ക്കുപുറമേ ആഴക്കടലിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് പിടികൂടൽ തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യൻ റിസേർവ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻറെ തീരദേശ സുരക്ഷയെ കുറിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പ്രധാനമായും ചർച്ച ചെയ്തത്. ബറ്റാലിയനിലെ അംഗങ്ങൾക്ക് പരിശീലനം, ആയുധങ്ങൾ വാങ്ങൽ, പ്രവർത്തന സജ്ജമാക്കൽ എന്നിവയുൾപ്പെടെയുള്ള ചിലവിൻറെ ഗണ്യമായ ഭാഗം കേന്ദ്രം വഹിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സ്ഥാപിക്കുന്ന പ്രത്യേക യൂണിറ്റിൻറെ സേവനം കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ ആവശ്യപ്പെട്ടാൽ നൽകും. ഇതോടൊപ്പം സെൻറർ ഫോർ ഫോറൻസിക് സയൻസ് റിസേർച്ച് ആൻഡ് എജ്യുക്കേഷൻറെ റീജിയണൽ ക്യാംപസ് കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
chief minister pinarayi vijayan confirmed that the centre, after a meeting with amit shah, will approve a special marine reserve battalion for kerala’s coastal security.