ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നേരിടാൻ പുതിയ ജൈവ സാങ്കേതികവിദ്യയുമായി അധികൃതർ. രാജ്യത്തെ ആദ്യത്തെ ‘മൈക്രോ ആൽഗ’ (Microalgae) പ്യുയർ എയർ ടവർ എയ്റോസിറ്റി ഹൈവേയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണ സ്മോഗ് ടവറുകൾ മെക്കാനിക്കൽ ഫിൽട്ടറുകളെ ആശ്രയിക്കുമ്പോൾ, ഈ ടവർ പ്രകാശസംശ്ലേഷണത്തിലൂടെ വായു ശുദ്ധീകരിക്കുന്ന പ്രത്യേകതരം പായലുകളെയാണ് പ്രയോജനപ്പെടുത്തുന്നത്. ഐഐടി മദ്രാസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്ലൈമറ്റ്-ടെക് സ്റ്റാർട്ടപ്പായ ‘കാർബെലിമും’ (Carbelim), സിപി അറോറ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ നൂതന പദ്ധതി വികസിപ്പിച്ചത്.

വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, മറ്റ് മലിനീകരണ കണികകൾ എന്നിവയെ ഈ ടവർ ആഗിരണം ചെയ്യുകയും പകരം ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഓരോ ടവറും ഏകദേശം 15 വലിയ മരങ്ങൾ ചെയ്യുന്ന അത്രയും വായു ശുദ്ധീകരണം നടത്തുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. വളരെ കുറഞ്ഞ വൈദ്യുതി മാത്രം ആവശ്യമുള്ള ഈ സംവിധാനം യാതൊരുവിധ മാലിന്യങ്ങളും (Filter waste) അവശേഷിപ്പിക്കുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭാവിയിൽ ഹൈവേ ഡിവൈഡറുകളെ ‘ബയോഡിവൈഡറുകളാക്കി’ (BioDivider) മാറ്റി നഗരത്തെ കാർബൺ സിങ്ക് (Carbon Sink) ആക്കി മാറ്റാനാണ് ഈ പൈലറ്റ് പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്.
Delhi introduces a biological air purifier using microalgae. Developed with IIT Madras support, one tower provides oxygen equivalent to 15 trees.