കാബൂളിലെ സാങ്കേതിക ദൗത്യം എംബസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. അഫ്ഗാനിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളും പ്രവർത്തനങ്ങളും ഇന്ത്യ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അഫ്ഗാനിസ്താന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും സംഭാവന നൽകുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. എംബസി ഔപചാരികമായി വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്താനിൽ തങ്ങള്‍ സമാധാനം കൊണ്ടുവന്നതായും തങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കരുതെന്നും പാക്കിസ്താന് അമീര്‍ ഖാന്‍ മുത്തഖി താക്കീത് നൽകി. ഇന്ത്യ അടുത്ത സുഹൃത്താണ്. ഇനിയും തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്താന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താലിബാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
india announced the upgrade of its technical mission in kabul to embassy level following the visit of taliban foreign minister amir khan muttaqi.