ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നു. അഞ്ചു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നത്. ഇൻഡിഗോ എയർലൈൻസ് ഡൽഹിയിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷോവിലേക്ക് നടത്തുന്ന നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് നവംബർ 10 മുതൽ ആരംഭിക്കും. ഇതോടനുബന്ധിച്ച് ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷോവിലേക്കും ഇൻഡിഗോ സർവീസ് ആരംഭിക്കും.

സർവീസ് പുനഃസ്ഥാപിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന ആദ്യ വിമാനക്കമ്പനികളിലൊന്നായി ഇൻഡിഗോ മാറും. എയർ ഇന്ത്യയും ഈ വർഷം അവസാനത്തോടെ ചൈനയിലേക്ക് വിമാന സർവീസ് തുടങ്ങാൻ പദ്ധതിയുണ്ട്. ഇതിനുപുറമേ നിരവധി ചൈനീസ് വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയ്യാറെടുക്കുന്നുണ്ട്.
2019ൽ ഇൻഡിഗോ, എയർ ഇന്ത്യ, ചൈന സതേർൺ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ 539 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
