ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഫ്രഞ്ച് ഓട്ടോ പാർട്‌സ് കമ്പനി ഒപി മൊബിലിറ്റി എസ്ഇ (OP Mobility). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200-300 മില്യൺ ഡോളർ (₹1774-2661 കോടി) നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ ലോറന്റ് ബ്യൂറെൽ പറഞ്ഞു. കാർ എക്സ്റ്റീരിയറുകളും ലൈറ്റിംഗ് മൊഡ്യൂളുകളും ഇന്ധന സംവിധാനങ്ങളും മറ്റ് മൊബിലിറ്റി ഘടകങ്ങളും നിർമിക്കുന്ന കമ്പനിയാണ് ഒപി മൊബിലിറ്റി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിൽ ഒന്നിനോടുള്ള കമ്പനിയുടെ ഏറ്റവും വലിയ പ്രതിബദ്ധതയായിരിക്കും ഈ നിക്ഷേപം.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് നിക്ഷേപ തീരുമാനം കൈക്കൊണ്ടതെന്ന് ബുറെൽ പറഞ്ഞു. ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലെ വ്യക്തതയും ധാരണയും ഏറെ ആകർഷിച്ചു. ഉത്പാദനം, സാങ്കേതികവിദ്യ, മൊബിലിറ്റി എന്നിവയിൽ ആഗോള നേതാവാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തെക്കുറിച്ച് അദ്ദേഹം ഉറച്ച ബോധ്യത്തോടെ സംസാരിച്ചതായും ബ്യൂറെൽ വ്യക്തമാക്കി.
ഇന്ത്യയിലെ ഫാക്ടറികളുടെ എണ്ണം 10 ആയി ഇരട്ടിയാക്കാനും പുതിയ സാങ്കേതിക കേന്ദ്രം ആരംഭിക്കാനുമാണ് പുതിയ നിക്ഷേപത്തിലൂടെ ഒപി മൊബിലിറ്റി ലക്ഷ്യമിടുന്നത്. നിക്ഷേപത്തിലൂടെ രാജ്യത്തെ കമ്പനിയുടെ ബിസിനസ് ഇരട്ടിയിലധികം വർധിക്കും. ആഗോള തന്ത്രത്തിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട കേന്ദ്രമായി മാറിയിരിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെന്നൈ, മനേസർ, ഔറംഗാബാദ്, ഹൻസൽപൂർ, ഖാർഖോഡ എന്നിവയുൾപ്പെടെയുള്ള പ്രധാന ഓട്ടോ ഹബ്ബുകളിൽ അഞ്ച് പുതിയ ഫാക്ടറികൾ കൂട്ടിച്ചേർക്കാനും പൂനെയിലെ ടെക് സെന്റർ വികസിപ്പിക്കാനും പദ്ധതിയിടുന്നു-അദ്ദേഹം പറഞ്ഞു.
french auto parts maker op mobility to invest $200-300 million (₹1774-2661 crore) in india over five years after meeting pm modi.