കേരളത്തില്‍ ഐടി സ്പേസിനായുള്ള ആവശ്യകത വളരെ ഉയര്‍ന്നതാണെന്നും പ്രധാന സഹ-ഡെവലപ്പര്‍മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഐടി വകുപ്പ് സംരംഭങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

കേരളത്തില്‍ എല്ലായിടത്തും ഐടി സ്പേസ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ല. അതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടി പ്രാപ്തമാക്കാന്‍ പുതിയ ഐടി നയം നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ ഐടി സ്പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാങ്കേതിക ആവാസവ്യവസ്ഥ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. അതിനെ മുന്നോട്ടു നയിക്കുന്നതിനായി ശരിയായ കാഴ്ചപ്പാട്, മതിയായ സംവിധാനങ്ങള്‍ എന്നിവയില്‍ ഐടി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിലെ ഡെവലപ്പര്‍മാര്‍ ഐടിയെയും സാങ്കേതികവിദ്യയെയും വലിയ അവസരങ്ങളുടെ മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സഹ-ഡെവലപ്പരുടെ പ്രപ്പോസലുകള്‍ പരിഗണനയിലുണ്ട്.
ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കും. കൊച്ചിയില്‍ ഒരു ഐടി പ്ലേസ്റ്റേഷന്‍ സാങ്കേതികവിദ്യയും ക്രിയേറ്റീവ് ടെക്നോളജി ഡെസ്റ്റിനേഷനും സ്ഥാപിക്കുന്നതിനുള്ള 100 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഐടി സ്പേസ് വികസിപ്പിക്കുന്നതിനായി ഹൈലൈറ്റ് പോലുള്ള പ്രമുഖ സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സുസ്ഥിര ഐടി ആവാസവ്യവസ്ഥയുടെ ഉദാഹരണങ്ങളായി ടോറസ് ഡൗണ്‍ ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്നോപാര്‍ക്ക് ഫേസ് -3 കാമ്പസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ സുപ്രധാന പദ്ധതികളെ അദ്ദേഹം എടുത്തുകാട്ടി.
എഐ-അധിഷ്ഠിത ഹൈടെക് സിറ്റി പദ്ധതിക്കായി കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക് വ്യവസായ വകുപ്പിന്റെ ട്രാക്കോ കേബിള്‍ കമ്പനിയില്‍ നിന്നും 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തു രണ്ട് പുതിയ ഇടങ്ങൾ ഉടന്‍ ബന്ധിപ്പിക്കും.
കേരള ഐടിയുമായി സഹകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഡിജിനെക്സ്റ്റ് ഉച്ചകോടി 2025 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഐടി സെക്രട്ടറി. ‘ബ്രിഡ്ജിംഗ് ഇന്‍ഡസ്ട്രീസ്: പവറിംഗ് ദി ഫ്യൂച്ചര്‍’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ടാറ്റാ എല്‍ക്സി സെന്റര്‍ ഹെഡ്ഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, അലയന്‍സ് സര്‍വീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജിസണ് ജോണ്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രസിഡന്റ് ഹൃഷികേശ് നായര്‍, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്മാന് നിഖില്‍ പ്രദീപ്, സിഐഐ ഡിജിടെക് പാനല്‍ കണ്‍വീനര്‍ രാകേഷ് രാമചന്ദ്രന് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്ത് നവീകരണവും തദ്ദേശീയവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിരോധ മേഖലയിലെ ഉപകരണങ്ങളുടെ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ‘ഡിഫന്‍സ് ആന്‍ഡ് സ്പേസ്-കേരളാസ് നെക്സറ്റ് ഫ്രോണ്ടിയര്‍’ എന്ന സെഷനില്‍ സംസാരിക്കവേ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡിഇഎക്സ്), ടെക്നോളജി ഡവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) പോലുള്ള പ്രതിരോധ പദ്ധതികള്‍ സായുധ സേനയിലെ വെല്ലുവിളികള്‍ക്ക് ഐടി ആവാസവ്യവസ്ഥയിലൂടെയുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യം എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റേഴ്സിനും വളരെയധികം അവസരങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
it special secretary announces new it policy to enable private investment and co-developers for expanding it space across kerala, speaking at diginext summit.