റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് നരേന്ദ്ര മോഡി തനിക്ക് ഉറപ്പുനൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരണവുമായി റഷ്യ. റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമാണെന്നും ഊർജ രംഗത്ത് ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും റഷ്യൻ പ്രതിനിധി അറിയിച്ചു.

അതേസമയം ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റ് നയത്തെക്കുറിച്ചുള്ള ധാരണയിൽ നിന്നാണ് മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടേയും ദേശീയ സമ്പദ്‌വ്യവസ്ഥയുടേയും ദേശീയ താൽപര്യത്തേയും പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം തുടർന്നും ചർച്ച ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം ട്രംപിന്റെ അവകാശവാദം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇതു തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇതുവരെ ട്രംപും മോഡിയും തമ്മിൽ നേരിട്ടോ ടെലിഫോൺ വഴിയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് പ്രതിവാര വാർത്താ സമ്മേളനത്തിനിടെ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
russia dismisses donald trump’s claim, stating russian oil is important for the indian economy and that energy interests are a priority for india.