ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗോവ തീരത്ത് ഇന്ത്യൻ നാവികസേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷദിവസം ചിലവഴിച്ചത്. സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മോഡി പറഞ്ഞു.
2022ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പേരാണ്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ചതും രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലുതുമായ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. സമുദ്രോപരിതലത്തിലെ ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചത് കൊച്ചിയിലെ കപ്പൽ ശാലയിലാണെന്നതും അഭിമാനം ഇരട്ടിയാക്കുന്നു. ‘വിക്രാന്ത്’ നിർമാണത്തോടെ, ഒരു വിമാനവാഹിനിക്കപ്പൽ തദ്ദേശീയമായി രൂപകൽപന ചെയ്യാനും നിർമ്മിക്കാനുമുള്ള കഴിവുള്ള യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ ഉയർന്നു. ഇന്ത്യയുടെ വളർന്നുവരുന്ന നാവിക, വ്യാവസായിക ശക്തിയുടെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ച 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഐതിഹാസിക മുൻഗാമിയുടെ പേരിലാണ് ഐഎൻഎസ് വിക്രാന്ത് അറിയപ്പെടുന്നത്. “ധീരൻ” അല്ലെങ്കിൽ “വിജയി” എന്നാണ് ‘വിക്രാന്ത്’ എന്ന പേരിന്റെ അർത്ഥം. നാവികസേന “സഞ്ചരിക്കുന്ന നഗരം” എന്നാണ് വിക്രാന്തിനെ വിശേഷിപ്പിക്കുന്നത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും ഉള്ള കപ്പൽ ഏകദേശം രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പവും 18 നില കെട്ടിടത്തിന്റെ ഉയരത്തിലുമാണ്. 1600 ജീവനക്കാരെയും 16 ബെഡ് ആശുപത്രിയെയും 2,400 കമ്പാർട്ടുമെന്റുകളെയും ഉൾക്കൊള്ളുന്ന കപ്പൽ 250 ടാങ്കർ ഇന്ധനം വഹിക്കുന്നു.
മിഗ്-29കെ യുദ്ധവിമാനങ്ങളും വിവിധ ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ വരെ ഉൾക്കൊള്ളാൻ ഈ വിമാനവാഹിനിക്കപ്പലിന് കഴിയും. ഇതിന്റെ ഹാംഗർ സ്ഥലം മാത്രം രണ്ട് ഒളിംപിക് സ്വിമ്മിങ് പൂളിന്റെ വലുപ്പത്തിലാണ്. ഇത് വിപുലമായ ഫ്ലൈറ്റ്-മെയിന്റനൻസ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു. വർഷങ്ങളുടെ പരീക്ഷണങ്ങൾക്കും അനുമതികൾക്കും ശേഷം, കഴിഞ്ഞ വർഷമാണ് ഐഎൻഎസ് വിക്രാന്ത് പൂർണ പ്രവർത്തന പദവി നേടിയത്. ഇപ്പോൾ വെസ്റ്റേൺ നേവൽ കമാൻഡിന് കീഴിൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളമുള്ള സങ്കീർണമായ നാവിക ദൗത്യങ്ങൾ കൈകാര്യം ചെയ്യാൻ പൂർണ പ്രാപ്തിയുള്ള യുദ്ധക്കപ്പലായി ഇത് നിലകൊള്ളുന്നു.
Learn about INS Vikrant, India’s first indigenous aircraft carrier, where PM Modi celebrated Diwali with Navy personnel. Commissioned in 2022, it’s a symbol of naval power.