പിഎം ഇ-ഡ്രൈവ് സ്കീമിന് (PM E-Drive scheme) കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ബസ് ടെൻഡറിനുള്ള ബിഡ്ഡിംഗ് വീണ്ടും നീട്ടി. ഡിപ്പോകളിൽ മതിയായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള ഉയർന്ന ചിലവും സംബന്ധിച്ച് കമ്പനികളുടെയും സംസ്ഥാനങ്ങളുടെയും ആശങ്കകൾ കാരണമാണ് ടെൻഡർ മാറ്റിവെച്ചത്. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആയിരുന്നു. പൊതുവായി ലഭ്യമായ ടെൻഡർ രേഖകൾ പ്രകാരം ഇത് പിന്നീട് ഒക്ടോബർ 14 ലേക്ക് മാറ്റിവെച്ചു. ഇപ്പോൾ ഇത് വീണ്ടും നവംബർ ആറിലേക്ക് മാറ്റിയിരിക്കുകയാണ്.

ന്യൂഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ 10,900 ഇ-ബസുകൾക്കായാണ് ടെൻഡർ. ഇ-ബസുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ബസ് നിർമ്മാതാക്കൾ പാലിക്കേണ്ട കർശനമായ വ്യവസ്ഥകളുമാണ് ബിഡ് സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രോസ് കോസ്റ്റ് കരാർ മാതൃകയിലാണ് നടത്തിപ്പ്. ബസുകൾ നിർമാതാക്കളുടെ ഉടമസ്ഥതയിലായിരിക്കും. എന്നാൽ സംസ്ഥാന ഗതാഗത ഏജൻസികൾ അവയുടെ നടത്തിപ്പിനും പരിപാലനത്തിനും പണം നൽകും.
india’s largest e-bus tender under pm e-drive scheme is deferred again to november 6 due to lack of charging infrastructure and high costs for participants.
