വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്ന വാർത്തയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തു വരുന്നത്. വിമാനത്താവളത്തിൽ ജിപിഎസ് സ്പൂഫിങ് നടന്നതായി സർക്കാർ പാർലമെന്റിൽ അറിയിച്ചിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( DGCA ) 2023 നവംബറിൽ ജിപിഎസ് ജാമിങ്ങോ, സ്പൂഫിങ്ങോ നടന്നാൽ അവ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. കൊൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടക്കമാണിത്.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്ന സമയത്ത് ചില വിമാനങ്ങൾക്ക് ഈ പ്രശ്നം അനുഭവപ്പെട്ടതായാണ് മന്ത്രി വ്യക്തമാക്കിയത്. റൺവേ 10ൽ സാറ്റലൈറ്റ് അധിഷ്ഠിത ലാൻഡിങ് ഉപയോഗിച്ചപ്പോൾ പ്രശ്നമുണ്ടായി. ഈ വിമാനങ്ങൾക്ക് കൃത്യമായ നാവിഗേഷൻ ലഭിക്കാനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വന്നിരുന്നു. അതേസമയം ഗ്രൗണ്ട് ബേസ്ഡ് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല.
ജിപിഎസ് സിഗ്നലുകളെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കുന്ന രീതിയാണ് ജിപിഎസ് സ്പൂഫിങ്. ജിപിഎസ് സിഗ്നലുകൾ ഉപഗ്രഹങ്ങളിൽ നിന്നാണ് വരുന്നത്. ഇവ വളരെ ദുർബലമായ സിഗ്നലുകളാണ്. കൃത്യമായി റൺവേ കണ്ടെത്താനും ലാൻഡിങ് സുഗമമാക്കാനും പൈലറ്റുമാരെ ഇത് സഹായിക്കുന്നു. എന്നാൽ, ഈ സംവിധാനത്തെ അട്ടിമറിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിയും. വിമാനത്താവളത്തിനടുത്തായി സ്ഥാപിക്കുന്ന ശക്തമായ റേഡിയോ ട്രാൻസ്മിറ്റർ യഥാർത്ഥ ജിപിഎസ് സിഗ്നലുകളെ മറികടന്ന് തെറ്റായ വിവരങ്ങൾ വിമാനങ്ങൾക്ക് നൽകുന്നു. ഇത് വിമാനങ്ങൾക്ക് അവയുടെ കൃത്യമായ സ്ഥാനം അറിയുന്നതിന് തടസ്സമാകുന്നു.
The Indian government confirmed in Parliament that multiple airports, including Delhi IGI, reported instances of GPS spoofing during landings on Runway 10, prompting security concerns and mandatory reporting by the DGCA.
