വിമാനക്കമ്പനികളുടെ കാര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി വ്യോമയാന മന്ത്രാലയം. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അൽ ഹിന്ദ് എയർ അടക്കമുള്ള രണ്ട് നിർദിഷ്ട എയർലൈനുകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ നൽകി. ഈ മാസം ആദ്യം ഇൻഡിഗോ ഷെഡ്യൂൾ തകർന്നതിനെത്തുടർന്നുണ്ടായ പ്രതിസന്ധിക്കു പിന്നാലെയാണ് രണ്ട് പുതിയ എയർലൈനുകൾക്ക് എൻഒസി നൽകിയിരിക്കുന്നത്.

അൽ ഹിന്ദിനു പുറമേ ഫ്ലൈഎക്സ്പ്രസ് എന്ന പുതിയ എയർലൈനിനാണ് ഈ ആഴ്ച എൻഒസി ലഭിച്ചത്. ശംഖ് എയർ എന്ന മറ്റൊരു എയർലൈനിന് ഇതിനകം മന്ത്രാലയത്തിൽ നിന്ന് എൻഒസി ലഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉഡാൻ പോലുള്ള പദ്ധതികൾ ചെറിയ വിമാനക്കമ്പനികളായ സ്റ്റാർ എയർ, ഇന്ത്യ വൺ എയർ, ഫ്ലൈ91 തുടങ്ങിയ കമ്പനികൾക്ക് രാജ്യത്തിനുള്ളിലെ പ്രാദേശിക കണക്റ്റിവിറ്റിയിൽ പ്രധാന പങ്ക് വഹിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ടെന്നും ഈ രംഗത്ത് കൂടുതൽ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
അതേസമയം, ഏറെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയർ 200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെയാണ് പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് നടത്തുക. ഇതിനായി എടിആർ വിമാനങ്ങൾ ഉപയോഗിക്കും. തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
