നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഉണർവേകി ക്രൂയിസ് വീണ്ടും ശക്തമാകുന്നു. കൂടുതൽ ആഡംബര കപ്പലുകൾ കൊച്ചിയിലെക്കെത്തുകയാണ്. കോവിഡിന് ശേഷം ചെങ്കടലിലെ സംഘർഷങ്ങളെ തുടർന്ന് മന്ദഗതിയിലായ ക്രൂയിസ് ടൂറിസം ഇത്തവണ പച്ച പിടിക്കുമെന്നാണ് പ്രതീക്ഷ.
2026 മാർച്ച് 31 വരെയുള്ള നടപ്പുസാമ്പത്തിക വർഷത്തിൽ 30 ക്രൂയിസ് കപ്പലുകൾ കൊച്ചിയിലെത്തുമെന്നാണ് അധികൃതർ നൽകുന്ന കണക്കുകൾ. മേയ് അവസാനം വരെയാണ് ക്രൂയിസ് സീസൺ. ഈ കാലയളവിൽ 40 കപ്പലുകളാണ് കൊച്ചിയിലേക്ക് ആകെ പ്രതീക്ഷിക്കുന്നത്. ഏതാണ്ട് അരലക്ഷത്തോളം യാത്രക്കാർ ഈ ആഡംബര കപ്പലുകളിൽ കൊച്ചിയിലെത്തുമെന്നും കരുതുന്നു.
ഇത്തവണത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് നവംബർ 18നാണ് ആദ്യ ആഡംബര കപ്പൽ എം.വി വേൾഡ് ഒഡീസി കൊച്ചി തീരമണഞ്ഞത്. വിവിധ രാജ്യങ്ങളിലെ 270 സർവകലാശാലകളിൽ നിന്നുള്ള 700 വിദ്യാർഥികളായിരുന്നു ഒഴുകുന്ന സർവ്വകലാശാലയെന്നു വിളിക്കുന്ന കപ്പലിലുണ്ടായിരുന്നത്. 200 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. പിന്നാലെ 2,000 സഞ്ചാരികളുമായി കരീബിയൻ ആഡംബര കപ്പലായ സെലിബ്രിറ്റി മില്ലേനിയവുമെത്തി. ഇതോടെ കൊച്ചിയിലെ ക്രൂയിസ് ടൂറിസം മേഖലക്കു പ്രതീക്ഷയും ഏറി. അസ്മാര പർസ്യൂട്ട്, സെവൻ സീസ് നാവിഗേറ്റർ, കോർഡീലിയ ക്രൂയ്സിസിന്റെ എം.വി എംപ്രസ് തുടങ്ങിയ കപ്പലുകളും സഞ്ചാരികളുമായി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ കാഴ്ചകൾ കാണാനെത്തി.
കഴിഞ്ഞ സാമ്പത്തിക വർഷം 32 കപ്പലുകളാണ് എത്തിയത്.
2018-19 സാമ്പത്തിക വർഷത്തിൽ 49 ആഡംബര കപ്പലുകളിലാണ് 63,000 അടുപ്പിച്ചു സഞ്ചാരികൾ കൊച്ചി കാണാനെത്തിയത്. തൊട്ടടുത്ത വർഷം കപ്പലുകളുടെ എണ്ണം 44 ആയി കുറഞ്ഞെങ്കിലും സഞ്ചാരികളുടെ എണ്ണം 68,000ലേക്കെത്തി. പിന്നാലെ കോവിഡ് മഹാമാരി ബാധിച്ചതോടെ ക്രൂയിസ് ടൂറിസം നിലച്ചു. തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ ക്രൂയിസ് കപ്പലുകൾ എത്തിയില്ല. 2022-23 സാമ്പത്തിക വർഷത്തിൽ 31 കപ്പലുകളും, തൊട്ടടുത്ത വർഷം 42 കപ്പലുകളും എത്തിയെങ്കിലും ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള ചെങ്കടളിൽ ഹൂതികളുടെ സംഘർഷം രൂക്ഷമായതോടെ ഇത് വഴി യാത്ര ദുഷ്കരമായി. ഇതോടെ ക്രൂയിസ് കപ്പലുകൾ കൊച്ചിയെ കൈവിട്ടു .
ഹൂതികളുടെ ആക്രമണം നിലച്ചതോടെ ചെങ്കടലിലെ കപ്പൽ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലീക്കായതായാണ് വിവിധ ക്രൂയിസ് ടൂർ കമ്പനികളുടെ നിഗമനം . ഈ സാഹചര്യത്തിൽ ഇത്തവണ കൊച്ചിയിലേക്കുള്ള ക്രൂയിസ് ടൂറിസം ശക്തമാകുമെന്ന പ്രതീക്ഷയിലാണ് മേഖല.
Kochi’s cruise tourism is set for a massive comeback with 40 luxury ships and nearly 50,000 passengers expected this season, signaling a strong post-pandemic recovery.
