തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ്ങുകൾ നിർത്തിവെച്ചും സൂചനാ പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘകാല ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനാലാണ് തീരുമാനമെന്നും വിവിധ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ മുന്നറിയിപ്പ് നൽകി.

സൂചനാ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകൾ അടച്ചിടും. തിയേറ്ററുകളിൽ ഷോകൾ ഉണ്ടാകില്ല. അതോടൊപ്പം, ഷൂട്ടിംഗുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെയ്ക്കും.
ജിഎസ്ടിക്ക് പുറമേ ഈടാക്കുന്ന വിനോദ നികുതി പിൻവലിക്കുക എന്നതാണ് സിനിമാസംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. തിയേറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തേ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നതാണ് പ്രധാന ആരോപണം. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
The Malayalam film industry has announced a token strike on January 22. From theater shutdowns to halting all movie shoots, find out why film organizations are protesting against entertainment taxes and electricity rates in Kerala.
