കേരളത്തിലെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി കമ്മ്യൂൺ കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം പദ്ധതികൾ ആരംഭിക്കണമെന്നും, വർക്ക് നിയർ പദ്ധതിക്കൊപ്പം ഐടി മേഖലയിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന വർക്ക് എവേ ഫ്രം ഹോം പദ്ധതിക്കും കേരളത്തിൽ സാദ്ധ്യതകൾ ഏറെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 1500 പേർക്ക് തൊഴിലെടുക്കാൻ സംവിധാനമുള്ള ഒരു ആധുനിക ഐ ടി പാർക്ക് കൊട്ടാരക്കരയിൽ ഉടൻ യാഥാർഥ്യമാകും. ഇതുസംബന്ധിച്ച റെൻഡറിങ് നടപടികൾ തുടങ്ങികഴിഞ്ഞതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ടൂറിസ്റ്റ് സെന്ററുകളിൽ താമസിച്ചു ജോലി ചെയ്യുന്ന വർക്ക് എവേ ഫ്രം ഹോം ഇപ്പോൾ പലയിടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള കേരളത്തിന് ആ മേഖലയിലും ഏറെ സാധ്യതകളുണ്ട്. അതും പരമാവധി വിനിയോഗിക്കാൻ നാം തയാറാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർക് നിയർ ഹോം നമ്മുടെ തൊഴിൽരംഗത്തെ പുതിയൊരു മാറ്റമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു ആശയമാണിത്. ഇതിനു തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് കെ ഡിസ്ക് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തൊഴിലില്ലാത്തവർക്കു നിശ്ചിത തൊഴിലവസരം ഉറപ്പാക്കുന്നതിനാവശ്യമായ വൈദഗ്ധ്യം നല്കാൻ സംവിധാനങ്ങൾ ഒരുക്കി വരുന്നു.
കമ്മ്യൂണിൽ പ്രവർത്തിക്കുന്ന സോഹോ കോർപറേഷൻ അടക്കം വിവിധ കമ്പനികൾക്കുള്ള ധാരണാ പത്രങ്ങളും ചടങ്ങിൽ കൈമാറി.
സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത് . ആറ് കോടിയിലധികം രൂപ ചെലവാക്കി നിര്‍മിച്ച വർക്ക് നിയർ ഹോമിൽ അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത് . 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടത്തില്‍ 141 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. സുരക്ഷിത വൈദ്യുതി, ഇന്റർനെറ്റ്, തൊഴിൽ സൗകര്യങ്ങൾ എന്നിവയാണ് കൊട്ടാരക്കരയിലെ വർക്ക് നിയർ ഹോം സൗകര്യത്തിൽ ഉറപ്പാക്കിയിരിക്കുന്നത്. ഇതുവരെ 80 ഇടങ്ങൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഒരു മാസത്തിനകം എല്ലാ ഇടങ്ങളിലും ആളെത്തുമെന്നാണ് കണക്കുകൂട്ടൽ. പലവിധ കാരണങ്ങളാൽ ദൂരെയുള്ള തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന വീട്ടമ്മമാര്‍ക്കും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകേണ്ടി വരുന്നവര്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും.
