പരസ്പരം കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും ഇന്ത്യ-യുഎഇ ധാരണ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വ്യാപാര, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചർച്ചകൾ നടത്തി. യുഎഇയിൽ നിന്ന് ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങുന്നതിനായി ഇന്ത്യ 3 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. ആറ് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറായി ഇരട്ടിയാക്കാനും തന്ത്രപരമായ പ്രതിരോധ പങ്കാളിത്തം രൂപീകരിക്കാനും തീരുമാനമായി.

എൽഎൻജി കരാർ പ്രകാരം, സർക്കാർ അധീനതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പിന് (HPCL.NS) പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യും. 10 വർഷത്തേക്കാണ് കരാർ കാലാവധി. ഈ കരാറോടെ ഇന്ത്യയുമായുള്ള കരാറുകളുടെ ആകെ മൂല്യം 20 ബില്യൺ ഡോളറിലധികമാകുമെന്ന് അഡ്നോക് പ്രതിനിധി പറഞ്ഞു. അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അഞ്ച് ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യൺ ഡോളറാക്കി വർധിപ്പിക്കും. പ്രതിരോധരംഗത്ത് സഹകരിക്കാനും നിർമിതബുദ്ധി വികസന മേഖലകളിൽ സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്റർ ഇന്ത്യയിൽ സ്ഥാപിക്കാനും ധാരണയായി. ദേശീയ പ്രാധാന്യമുള്ളതും സുരക്ഷ ആവശ്യമുള്ളതുമായ അതിപ്രധാനമായ ഡാറ്റ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനുമായി ഡിജിറ്റൽ-ഡാറ്റാ എംബസിക്കായും സഹകരിക്കും.
നേരത്തെ വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2022ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്ക് പുതിയ ഊർജം നൽകി. ഊർജ മേഖലയിലും ദീർഘകാല സഹകരണ കരാറുകൾ നിലവിലുണ്ട്. ഈ സന്ദർശനം ഇന്ത്യ–യുഎഇ ബന്ധത്തിന്റെ തുടർവികസനത്തിൽ പ്രധാന്യമുള്ളതായാണ് വിലയിരുത്തൽ.
India and UAE strengthen ties with a landmark $3 billion LNG deal and a goal to double bilateral trade to $200 billion. Key agreements include defense cooperation, AI development, and a digital data embassy.
